Skip to main content

ഏകോപിത തദ്ദേശ ഭരണ സർവീസ് ഈ വർഷം നടപ്പാക്കും: മുഖ്യമന്ത്രി

 

ചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സർവീസ് ഈ വർഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള കരട് ചട്ടം തയ്യാറായി. മറ്റു വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി തദ്ദേശഭരണ സിവിൽ സർവീസ് രൂപീകരിച്ചാൽ മാത്രമേ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാവൂ. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, നഗരാസൂത്രണ വകുപ്പ്, തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമവികസന ഡയറക്ടറേറ്റ് എന്നിവയെ സംയോജിപ്പിച്ചാണ് തദ്ദേശ ഭരണ സർവീസ് രൂപീകരിക്കുന്നത്.  ഇതിന്റെ ആദ്യപടിയായി പുതിയ സർവീസിന്റെ തലവനായി പ്രിൻസിപ്പൽ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്.  തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന വികസന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളിൽ വിവിധ വകുപ്പുകളും ഏജൻസികളും നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഏകോപനമാണ് ജില്ലാ പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മണലെത്തിക്കുന്നതിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ആധുനിക അറവുശാലകൾ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി നടപ്പാക്കണം. അറവുശാലകൾ സ്ഥാപിക്കാനാവശ്യമായ സ്ഥലം പഞ്ചായത്തുകൾ കണ്ടെത്തണം. 

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. വരട്ടാർ വീണ്ടെടുക്കാൻ നല്ല ജനപങ്കാളിത്തം ലഭിച്ചു. അധികൃതർ മുന്നിൽ നിന്നാൽ നാട്ടുകാർ ഒപ്പമുണ്ടാവും. ജലസ്രോതസുകളുടെ സംരക്ഷണത്തിലും കാർഷികരംഗത്തും പച്ചക്കറി കൃഷിയുടെ വ്യാപനത്തിലും തരിശുനില കൃഷിയിലുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ മികച്ച ഇടപെടലുണ്ടായി. ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തയിലെത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ നല്ല പിന്തുണയുണ്ടാവണം. മാലിന്യ നിർമാർജനത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുകയാണ് പ്രധാന ഉത്തരവാദിത്തമെന്നത് മറക്കരുത്. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം ഏറ്റെടുക്കണം. നാട്ടുകാരെയും പി. ടി. എയെയും സഹകരിപ്പിച്ച് ഇത്തരം നടപടിയുമായി മുന്നോട്ടു പോകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും നാട്ടുകാരുടെ സഹകരണം ഉറപ്പു വരുത്തണം. 

പദ്ധതി നടത്തിപ്പിൽ സമയക്രമം കൂടുതൽ കർശനമായി പാലിക്കാൻ അടുത്ത ഘട്ടത്തിൽ ശ്രദ്ധിക്കണം. പഞ്ചായത്തു നിയമത്തിലെ പല വ്യവസ്ഥകളും മുനിസിപ്പൽ നിയമത്തിലില്ലെന്ന പോരായ്മയുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. ഇതിനുള്ള നിയമം കാലാനുസൃതമായി പരിഷ്‌കരിക്കും. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാലതാമസത്തിന് ന്യായീകരണമില്ല. പരമ്പരാഗത ശീലങ്ങളാൽ വരുത്തുന്ന വീഴ്ചയാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രിമാരായ എ. കെ. ബാലൻ, കെ. രാജു, ടി. പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം. എം. മണി, വി. എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ഇ. ചന്ദ്രശേഖരൻ, ഡോ. കെ. ടി. ജലീൽ, കെ. കെ. ശൈലജ ടീച്ചർ, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, മേയർമാർ, നഗരസഭാധ്യക്ഷർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.  

പി.എൻ.എക്‌സ്.632/18

 

 

 

date