Skip to main content

ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുകള്‍ക്ക് 12 കോടി രൂപ അനുവദിച്ചു

 

സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രണ്ടു കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജ് 1.8766 കോടി, കോട്ടയം മെഡിക്കല്‍ കോളേജ് 1.99 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് രണ്ടു കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് രണ്ടു കോടി, മഞ്ചേരി മെഡിക്കല്‍ കോളേജ് ഒരു കോടി, എറണാകുളം മെഡിക്കല്‍ കോളേജ് ഒരു കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കല്‍ കോളേജുകളില്‍ ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി നടക്കുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക്. ഉപകരണങ്ങള്‍ വാങ്ങുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കായുള്ള അനൗണ്‍സ്മെന്റ് സംവിധാനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക വിനിയോഗിക്കും.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. നവീകരണത്തിനായി രണ്ട് ഘട്ടങ്ങളിലായി എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും തുക അനുവദിച്ചിരുന്നു. ആദ്യഘട്ടമായി 2016-17 ല്‍ 12.92 കോടി രൂപയും രണ്ടാം ഘട്ടമായി 2017-18ല്‍ 38.8984 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശവും നല്‍കി.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗീ സൗഹൃദമാക്കാനായുള്ള ഒ.പി. നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനവും ഒരുങ്ങുന്നു. എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രോമകെയര്‍ സംവിധാനം വിപുലപ്പെടുത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഇതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും തുടങ്ങും.

പി.എന്‍.എക്‌സ്.711/18

 

date