Skip to main content

വൈറ്റിലയില്‍ ഗതാഗതം സുഗമമാക്കാന്‍ അടിയന്തര നടപടി

 

 

കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മേല്‍പ്പാലത്തിന്റെ നിര്‍മാണം സുഗമമാക്കാനും അടിയന്തര നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദേശപ്രകാരമാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുന്നത്. തിങ്കളാഴ്ച രാത്രി പോലീസ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി ഉദേ്യാഗസ്ഥര്‍ക്കൊപ്പം കളക്ടര്‍ ജംഗ്ഷന്‍ സന്ദര്‍ശിച്ചിരുന്നു.

കളക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റില-പൊന്നുരുന്നി സിഗ്നല്‍ ജംഗ്ഷനു സമീപത്ത് സര്‍വീസ് റോഡും നാഷണല്‍ ഹൈവേയും ചേരുന്ന ഭാഗത്ത് മീഡിയനും താത്കാലിക ബാരിക്കേഡും ഇന്നലെ പൊളിച്ചു മാറ്റി. വൈറ്റില ജംഗ്ഷനിലെ പൊന്നുരുന്നി ഭാഗത്തേക്കുള്ള സിഗ്നല്‍ ജംഗ്ഷനിലെ മീഡിയനും പൊളിച്ചുമാറ്റിയിട്ടുണ്ട്.

കടവന്ത്ര റോഡില്‍ ട്രാഫിക് ടവറിനു സമീപമുള്ള ഫുട്പാത്ത് നീക്കം ചെയ്യും. ഫുട്പാത്തില്‍ കാനകളുടെ തകരാറുകള്‍ പരിഹരിച്ച് പുതിയ സ്‌ളാബിടാനും തീരുമാനമായി. വൈറ്റിലയില്‍ ആലുവഭാഗത്തുനിന്നും വരുന്ന ബസുകള്‍ നിര്‍ത്തുന്ന ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദേശിച്ചു. ആലുവയില്‍ നിന്ന് കുണ്ടന്നൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കാനായി വൈറ്റില ഭാഗത്ത് നിരത്തി വച്ച ബാരിക്കേഡുകള്‍ ഒതുക്കി വയ്ക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. 

ആര്‍ടിഒ റെജി പി വര്‍ഗീസ്, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ (ട്രാഫിക്) അബ്ദുള്‍ സലാം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date