Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ സംയോജിത പദ്ധതികള്‍ക്ക്  മുന്‍തൂക്കം നല്‍കണമെന്ന് ആസൂത്രണ സമിതി     

2018-19 വാര്‍ഷിക പദ്ധതിയില്‍ ജില്ലയുടെ മൊത്തത്തിലുള്ള വികസനം മുന്നില്‍ക്കണ്ടുള്ള സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയുടെ ദീര്‍ഘകാല-സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് സംയോജിത പദ്ധതികളെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങളും പ്രാദേശികാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കൊപ്പം ജില്ലയുടെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പദ്ധതികള്‍ കൂടി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
    ജില്ലയിലെ പൊതുകുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വൃത്തിയായി പരിപാലിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ജില്ല/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകള്‍ 20:20:20 എന്ന അനുപാതത്തില്‍ തുക കണ്ടെത്തേണ്ടതുണ്ട്. തരിശുഭൂമി കണ്ടെത്തി ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകള്‍ കണ്ടെത്തി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണം. വിത്ത്, വളം, കീടനാശിനി എന്നിവ പഞ്ചായത്തും യന്ത്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്തും കൂലിച്ചെലവ് ജില്ലാ പഞ്ചായത്തും നല്‍കണം. 
    കണ്ണൂരിനെ സമ്പൂര്‍ണ പാലിയേറ്റീവ് സൗഹൃദ ജില്ലയാക്കി മാറ്റുക, എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഒന്നാം ക്ലാസ് ഹൈടെക്ക് ആക്കി മാറ്റുക, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വീടുകളില്‍ കോഴിഫാം ആരംഭിക്കുക, മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍സര്‍ രോഗം നിയന്ത്രിക്കുക, വന്യമൃഗശല്യം തടയുക, വിവിധ കായിക ഇനങ്ങളില്‍ ഗ്രാമതലത്തില്‍ സെലക്ഷന്‍ നടത്തി ജില്ലാ ടീമുകള്‍ക്ക് രൂപം നല്‍കുക, പാലിന് ഉല്‍പ്പാദന ബോണസ് നല്‍കുക, കൈപ്പാട് കൃഷി ശക്തിപ്പെടുത്തുക തുടങ്ങിയവുമായി ബന്ധപ്പെട്ട പദ്ധതികളാണ് സംയോജിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ടതെന്നും കെ.വി സുമേഷ് പറഞ്ഞു. 
    ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പഞ്ചായത്ത് തല പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം, ബ്ലോക്ക് തല ഷ്രെഡ്ഡിംഗ് യൂനിറ്റ്, എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌ക്കരണ യൂനിറ്റ് തുടങ്ങിയവ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തന്നെ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത വര്‍ഷത്തെ പദ്ധതി ആസൂത്രണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തീകരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍വഹണം ആരംഭിക്കാനാവുന്ന രീതിയില്‍ കാര്യങ്ങള്‍ വേഗത്തിലാക്കാനും ആസൂത്രണം സമിതി നിര്‍ദ്ദേശം നല്‍കി. 
    ജില്ലയിലെ 80 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ ഇ.പി ലത, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, ആസൂത്രണ സമിതി അംഗങ്ങളായ വി.കെ സുരേഷ് ബാബു, സുമിത്ര ഭാസ്‌ക്കരന്‍, പി ജാനകി ടീച്ചര്‍, എം സുകുമാരന്‍, പി.കെ ശ്യാമള ടീച്ചര്‍, പി ഗൗരി, കെ.വി ഗോവിന്ദന്‍, ഡി.പി.ഒ കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
 

date