Skip to main content

സൂര്യതാപം -മുന്‍കരുതല്‍വേണം

 

അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉയര്‍ന്ന ശരീര താപം  ( 103ഡിഗ്രി ) ചുവന്ന് ചൂടായ ശരീരം,  നേര്‍ത്ത വേഗതയിലുളള നാഡീമിടിപ്പ്, തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളും ഇതേതുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യതാപത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്. പ്രായാധിക്യമുളളവരിലും  വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം. പേശി വലിവ്, ശക്തമായ ക്ഷീണം, ഓക്കാനവും ഛര്‍ദ്ദിയും, ബോധം കെട്ടു വീഴുക, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

     വെയിലുളള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി ജോലി ചെയ്യുക,  വിശ്രമിക്കുക, തണുത്ത വെള്ളം, എസി, ഫാന്‍ എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക, ധാരാളം വെളളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് സൂര്യതാപത്തെ പ്രതിരോധിക്കാനുളള മാര്‍ഗങ്ങള്‍. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും 3-4 ഗ്ലാസ് വെളളം കുടിക്കുക, വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കുടിക്കുക, ജോലിസമയം ക്രമീകരിക്കുക, ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമിക്കുക,  ഇളം നിറത്തിലുള്ളതോ വെളുത്തതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ശക്തിയായ വെയിലത്ത് ജോലിചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറി നില്‍ക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക തുടങ്ങിയ മുന്‍കരുതലുകള്‍ ആവശ്യമാണ്.

 കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വീടിനകത്ത് കാറ്റുകടക്കത്തക്കവിധം വാതിലുകളും ജനലുകളും തുറന്നിടുക, പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ കുട്ടികളെ ഇരുത്തി പോകാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്. ചൂടുമൂലം അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ  കുളിക്കുകയോ ചെയ്യണം. തുടര്‍ന്നും ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. ചൂടുകൊണ്ടുള്ള ശരീര തിണര്‍പ്പ് അഥവാ ഹീറ്റ് റാഷ് കുട്ടികളില്‍ കണ്ടുവരാറുണ്ട്. അധികം വെയിലേല്‍ക്കാതെ ശ്രദ്ധിക്കുകയും തിണര്‍പ്പുള്ള ഭാഗങ്ങള്‍ ഉണങ്ങിയ അവസ്ഥയിലായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

date