Skip to main content

ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം; കര്‍ശന നടപടിയുമായി പോലീസ്

    കഞ്ചാവിന്റേയും മറ്റ് ലഹരി ഉല്‍പ്പണങ്ങളുടെയും വില്‍പ്പനയും ഉപയോഗവും ജില്ലയില്‍ വര്‍ധിച്ചുവരുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്  ജില്ല പോലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.     ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കെതിരെ അടക്കം വിവിധ സ്‌റ്റേഷനുകളില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  
    വിദ്യാര്‍ഥികളിലും മറ്റും ലഹരി ഉപയോഗം  വര്‍ധിച്ചുവരുന്നതായും അതുമൂലം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നതായും കുട്ടികളെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ്‌നടപടികള്‍ ശക്തമാക്കിയത്. ഇത്തരക്കാര്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗരൂകരാകണമെന്നും ആരെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.     ഏതെങ്കിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍  വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലീസിന് വിവരം നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. ഇത് രഹസ്യമായി സൂക്ഷിക്കും. 
    ലഹരി വിമുക്തമാക്കുന്നതിന്  വിദ്യാലയങ്ങളിലെ പിടിഎ, വ്യാപാരി സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ്, കുടുംബശ്രീ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണ നടപടിക്കും പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
 

date