Skip to main content

അയ്യപ്പദാസിന് മികച്ച ചികിത്സ നല്‍കുന്നുണ്ട് :  സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജം

 

    പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് പട്ടികവര്‍ഗ കോളനിയിലെ മുനിച്ചാമിയുടെ മകന്‍ അയ്യപ്പദാസ് (അഞ്ച് വയസ്) ന് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍  എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.  പട്ടികവര്‍ഗ വികസന വകുപ്പ്, പാലക്കാട് ട്രൈബല്‍ ഡെവല്പമെന്‍റ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എസ്.ടി പ്രോമോട്ടര്‍മാര്‍ മുഖേന ആവശ്യമായ ചികിത്സകള്‍ കുറച്ചു നാളുകളായി നടത്തുന്നുണ്ട്. എന്നാല്‍    ഈ കുട്ടിക്ക് വേണ്ടത്ര ആരോഗ്യം ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ നിലവില്‍ നടത്താത്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലുമായി തുടര്‍ ചികിത്സയിലാണ്. ഓരോ തവണ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന സമയത്തും ആവശ്യമായ തുക ഇവര്‍ക്ക് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസില്‍ നിന്നും അനുവദിച്ചു വരുന്നുണ്ട്. മാര്‍ച്ച് എട്ട്, 15 തീയതികളില്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുളളതാണ്.  തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എല്ലാവിധ ടെസ്റ്റുകളും നടത്തി ഉടനടി ശസ്ത്രക്രിയയ്ക്കുളള തീയതി അനുവദിക്കുന്നതാണെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനായി ഇവരെ മാര്‍ച്ച് 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സ ലഭ്യമാക്കാതെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടി പ്രയാസപ്പെടുന്നുവെന്നും പണം ഇല്ലാത്തതിനാല്‍ ചികിത്സ തടസ്സപ്പെടുന്നു എന്നുളള തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും പൊതുജനങ്ങളില്‍ നിന്നും ഒരു പട്ടിക വര്‍ഗ കുടുംബത്തിനായി അനുമതിയില്ലാതെ പണം പിരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്റ്റര്‍ക്ക് ശുപാര്‍ശ ചെയ്തതായി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.
    കോളനി നിവാസികള്‍ പോലും അറിയാതെയാണ് ഈ കുട്ടിയെ മുന്‍ നിര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ ചികിത്സ സഹായങ്ങളും തുടര്‍ന്നും നടത്തുന്നതാണെന്ന് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.

date