ചരിത്രസ്മാരകങ്ങൾ സൂക്ഷിക്കാൻ ജനങ്ങൾ തയ്യാറാകണം - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
*നവീകരിച്ച വെബ്‌സൈറ്റുകളും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
ചരിത്രസ്മാരകങ്ങളെ സൂക്ഷിക്കാനും ചരിത്രം സൃഷ്ടിച്ച മഹാൻമാരുടെ ഓർമ്മകൾ നിലനിർത്താനുമുള്ള ആത്മബോധം ജനങ്ങൾക്കുണ്ടാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ നവീകരിച്ച വെബ്‌സൈറ്റുകളുടേയും കോട്ടയ്ക്കകത്തെ പൈതൃക പദ്ധതി ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ സഹായിയുടേയും ഉദ്ഘാടനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൈതൃക സ്വത്തുക്കൾ കാണാനും കേൾക്കാനുമുള്ള പൈതൃകബോധം പുതുതലമുറയ്ക്കുണ്ടാകണം. പുരാരേഖകളെക്കുറിച്ച് പഠിക്കാൻ അവർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ്ലെററ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. www.archaelogykerala.org, www.keralaarchives.org എന്നിവയാണ് വെബ്‌സൈറ്റുകൾ. കോട്ടയ്ക്കകത്തെ പൈതൃക പദ്ധതിക്കായുള്ള ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ സഹായി ട്രിവാൻഡ്രം ഹെറിറ്റേജ് വാക്ക് എന്ന മൊബൈൽ ആപ്പിനും മന്ത്രി തുടക്കം കുറിച്ചു.
ചടങ്ങിൽ നഗരസഭ നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ രജികുമാർ ജെ, സാംസ്‌കാരിക വകുപ്പ് അഡീ. സെക്രട്ടറി കെ. ഗീത, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി.കെ. കരുണദാസ്, പുരാവസ്തുവകുപ്പ് വിദഗ്ധസമിതി അംഗം ഡോ. എസ്. ശിവദാസൻ, പുരാവസ്തു വകുപ്പ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ. ആർ സോന തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്. 657/19
- Log in to post comments