Skip to main content

വെസ്റ്റ്‌നൈൽ രോഗബാധ: മലപ്പുറത്ത് കനത്ത ജാഗ്രത

 

മലപ്പുറം വേങ്ങര എ.ആർ. നഗറിലെ ആറ് വയസ്സുള്ള കുട്ടിക്ക് വെസ്റ്റ്‌നൈൽ രോഗബാധ സ്ഥരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ഉടൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവരുടെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിക്കുകയും രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. പ്രത്യേക മെഡിക്കൽ സംഘം കോഴിക്കോട് മെഡിക്കൽ കോളേജും കുട്ടിയുടെ വീടും പരിശോധിച്ചു. 

വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വൈസ്റ്റ്‌നൈൽ. കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് രോഗം പകരില്ല. വൈറസ് ബാധ ഏൽക്കുന്നവരിൽ 150ൽ ഒരാൾക്കുമാത്രമാണ് രോഗം മൂർച്ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ 10 ശതമാനം പേർക്ക് മരണം വരെ സംഭവിക്കാം. മുതിർന്നവരെയാണ് രോഗം സാധാരണ ബാധിക്കാറുള്ളത്.

വൈസ്റ്റ്‌നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലേക്കും രോഗം പകരും. കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് വൈറസ് വാഹകർ. 1937ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. കേരളത്തിൽ 2011ൽ ആലപ്പുഴയിലും 2018ൽ കോഴിക്കോടും ഈ വൈറസ് രോഗത്തിന് സമാനമായ അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.

തലവേദന, പനി, പേശിവേദന, ദേഹത്ത് തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവും. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌കവീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. കൊതുക് പ്രതിരോധമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. വെസ്റ്റ്‌നൈൽ പനിക്ക് പ്രത്യേക വാക്‌സിൻ ലഭ്യമല്ല. എന്നാൽ ഫലപ്രദമായ ചികിത്സയുണ്ട്. സ്വയം ചികിത്സ രോഗം സങ്കീർണമാക്കും. വൈറസ് മറ്റുള്ളവരിലേക്ക് പകരാനും കാരണമാകും. ആരംഭത്തിൽ കണ്ടുപിടിച്ച് ചികിത്സിച്ചാൽ അസുഖം ഭേദമാക്കാം. പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. പക്ഷികളുടെ കൂട്ടത്തോടെയുള്ള മരണം ശ്രദ്ധയിൽപെടുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും രോഗസ്ഥിരീകരണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. രോഗവാഹകരായ ക്യൂലക്‌സ് വിഭാഗത്തിൽപെട്ട കൊതുകുകൾ മലിനജലത്തിലാണ് വളരുന്നത്. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലസ്രോതസ്സുകളിൽ കൊതുകുകളുടെ ലാവ നശീകരണത്തിനായി ഗപ്പി മത്സ്യങ്ങളെ വളർത്താം. നെറ്റുപയോഗിച്ച് കിണർ മൂടണം. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആഴ്ചയിലൊരിക്കൽ വീടുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം.

പി.എൻ.എക്സ്. 954/19

date