Skip to main content

കായകല്‍പ് അംഗീകാര നിറവില്‍ തൃശ്ശൂര്‍ ജില്ല: ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം

 

 പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ അംഗീകര നിറവില്‍ തൃശ്ശൂര്‍ ജില്ല. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17 ശതമാനം മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയില്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ആശുപത്രിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുക.

ഐ.എസ്.എം സബ് ജില്ലാ ആശുപത്രി വിഭാഗത്തില്‍ ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. 95.09 ശതമാനം മാര്‍ക്ക് നേടിയാണ് ചേലക്കര ആശുപത്രി പുരസ്‌കാരം നേടിയത്. ഐ.എസ്.എം, ഹോമിയോപ്പതി വകുപ്പുകളില്‍ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ 98.33 ശതമാനം മാര്‍ക്ക് നേടി കൈപ്പമംഗലം ആയുര്‍വേദ ഡിസ്‌പെന്‍സറിയും, 99.58 ശതമാനം മാര്‍ക്കോടെ അയ്യന്തോള്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുകയായി ലഭിക്കുക. കൂടാതെ ചൊവ്വന്നൂര്‍, വെള്ളാങ്ങല്ലൂര്‍, കാടുകുറ്റി, കോലഴി, പുത്തൂര്‍, കൈപ്പറമ്പ് എന്നിവിടങ്ങളിലെ ഡിസ്‌പെന്‍സറുകളും ഇതേ വിഭാഗത്തില്‍ 30,000 രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ നേടി.

സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ, താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്.

ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസസ്സര്‍മാര്‍ നടത്തിയ മൂല്യനിര്‍ണയം ജില്ലാ, സംസ്ഥാന കായകല്‍പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം.

date