Skip to main content

സഹകരണ വകുപ്പ് ഇനി സമ്പൂർണ ഇ ഓഫീസ്: അഭിമാനാർഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി വി.എൻ. വാസവൻ

  സഹകരണ വകുപ്പിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോർഡിന്റെ ഓൺലൈൻ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം  സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫീസ് സംവിധാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
 അഭിമാനാർഹമായ ചരിത്ര നിമിഷമാണ് ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്ന സമയം. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് നടപ്പിലാകുന്നത്. മറ്റ് സർക്കാർ വകുപ്പുകൾക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ലോകം കുതിച്ചു പായുകയാണ്.അതു പ്രയോജനപ്പെടുത്തി കൊണ്ടു മാത്രമേ മുന്നോട്ട് പോകാൻ കഴിയു. അതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും ഇ ഓഫീസ് സംവിധാനം സമ്പൂർണമായി ഏർപ്പെടുത്തുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഉദ്യോഗാർഥികൾക്ക് കൃത്യമായ വിവരങ്ങൾ നൽകി വിവിധ തസ്തികളിലേയ്ക്ക് അപേക്ഷ നൽകുന്നതിനും സഹകരണ സംഘങ്ങൾക്ക് ഒഴിവു വരുന്ന തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഓൺലൈൻ സംവിധാനം ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും വരുന്ന   കാലതാമസം ഒഴിവാക്കുന്നതിനും പുതിയ സംവിധാനങ്ങൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ചെയർമാൻ ആർ.വി. സതീന്ദ്ര കുമാർ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീലാ അബ്ദുള്ള നന്ദിയും പറഞ്ഞു. വഴുതയ്ക്കാട് കൗൺസിലർ രാഖി രവികുമാർ ആശംസ അർപ്പിച്ച ചടങ്ങിൽ അഡീഷണൽ രജിസ്ട്രാർ ഡി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പി.എൻ.എക്സ്. 2032/2022

date