Skip to main content

കോളനികളിലെ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയും- കലക്ടര്‍

ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ഉള്‍വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ ക്ഷേമം അന്വേഷിക്കാന്‍ വിവിധ വകുപ്പു മേധാവികള്‍ക്കൊപ്പം മുണ്ടക്കടവ്,  നെടുങ്കയം കോളനികളില്‍  സന്ദര്‍ശനം നടത്തിയ ശേഷം  അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ്ഗ വകുപ്പും കുടുംബശ്രീയും തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പഠന പ്രായം കഴിഞ്ഞിട്ടും ജോലിക്കു പോകാത്ത വരെ ജോലിയില്‍ വ്യാപൃതരാക്കുന്നതിനു സംവിധാനം ഒരുക്കുന്നത് ആലോചിക്കും. കോളനിവാസികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി പ്രത്യേക പരിശീലനം സംഘടിപ്പിക്കും. ബദല്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.  കോളനികളിലെ ഭിന്നശേഷിക്കാര്‍,  വയോജനങ്ങള്‍,  വിധവകള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും ആവശ്യമായ രേഖകളും  ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി കുടുംബശ്രീ ആനിമേറ്റേര്‍സ്,  ട്രൈബല്‍ പ്രൊമോട്ടേഴ്‌സ്,  ഊരുമിത്രം അംഗങ്ങള്‍ എന്നിവരെ ഉപയോഗിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.  
യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡി എഫ്.ഒ  വി.സജികുമാര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാര്‍,  പി. എ.യൂ പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.വി സുനില, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത, നിലമ്പൂര്‍ തഹസില്‍ദാര്‍ വി.സുഭാഷ് ചന്ദ്ര ബോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. കെ. ഹേമലത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മേരി ജോണ്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അബൂബക്കര്‍ സിദ്ദീഖ്, ഒ. ആര്‍.സി ജില്ലാ കോഡിനേറ്റര്‍ സി.സലീന വിവിധ  വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
രാവിലെ പത്തരയോടെ മുണ്ടക്കടവ് കോളനിയിലെത്തിയ കലക്ടര്‍, കോളനിയില്‍ നടക്കുന്ന തൊഴിലുറപ്പ് പ്രവൃത്തി വിലയിരുത്തുകയും തൊഴിലാളികളുടെ ക്ഷേമം ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ട്രൈബല്‍ ബദല്‍ സ്‌കൂളും സന്ദര്‍ശിച്ച ശേഷമാണ് കമ്മ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലക്ടര്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേട്ടത്. തുടര്‍ന്നാണ് കലക്ടറും സംഘവും നെടുങ്കയം കോളനിയിലെത്തിയത്. ഇരു കോളനിക്കാരും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഇവരുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും ഉറപ്പു നല്‍കിയാണ് കലക്ടറും സംഘവും കോളനി വിട്ടത്.
കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ മനോജ്, വാര്‍ഡ് മെമ്പര്‍ ലിസി ജോസ്, കരുളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, വില്ലേജ് ഓഫീസര്‍ പി.എന്‍ ബാബുരാജ്,  റവന്യു, വനം, പൊലീസ്, ഐ.റ്റി.ഡി.പി, കുടുംബശ്രീ, ഗ്രാമവികസന വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, തദ്ദേശ സ്വയം ഭയരണ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എക്‌സൈസ് എന്നിവയിലെ പ്രതിനിധികളും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

 

date