Skip to main content

ജൂൺ 17 മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കും: മുഖ്യമന്ത്രി

*ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ
*ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ

മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 17 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.
ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ദിവസവും പ്രവർത്തിക്കും. ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിലവിൽ ഉള്ളത് പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർ പ്രവർത്തിക്കണം.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  മാത്രമായിരിക്കും. വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല. എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും, സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ, അനുവദിക്കും. പരസ്പര സമ്പർക്കമില്ലാത്ത തരത്തിലുള്ള  ഔട്ട് ഡോർ സ്‌പോർട്‌സ് അനുവദിക്കും.
റസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല.  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും. ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കും.  ആപ്പ് മുഖാന്തരം സ്‌ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തനം. വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. മാളുകളും പ്രവർത്തിക്കില്ല. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ  പരസ്യപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) ഇവിടങ്ങളിൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ  ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ  അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ   അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ   ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക.  ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ടി.പി.ആർ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളിൽ  ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആർ നിരക്ക് 8ൽ താഴെയുളള സ്ഥലങ്ങളിൽ  നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ നിൽക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. 8നും 20നും ഇടയിലുള്ളത് 716  തദ്ദേശ ഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളിൽ ടിപിആർ ഉള്ളത് 25 ഇടങ്ങളിലാണ്.
കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്ക് ടാർജറ്റ് നൽകും. ലോക്ക്ഡൗൺ ലഘൂകരിക്കുമ്പോൾ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാൻ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ് 1872/2021

date