Skip to main content

മുഖ്യമന്ത്രിയുടെ ഓണാശംസ

സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
എല്ലാവിധ വേർതിരിവുകൾക്കും അതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. എല്ലാവരും സന്മരായിരുന്ന, ആർക്കും തമ്മിൽ വിവേചനമില്ലാതിരുന്ന ഒരു നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു. നന്മയുടെയും സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാലത്തിന്റെ പിറവിക്കായി നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന സങ്കൽപ്പമാണിത്. പണ്ടെന്നോ ഒരു സമത്വ സുന്ദരമായ ലോകം ഉണ്ടായിരുന്നുവെന്ന ചിന്ത വീണ്ടും അത്തരമൊരു കാലത്തെയും ലോകത്തെയും രൂപപ്പെടുത്തുന്നതിന് വേണ്ട പ്രചോദനം പകരുമല്ലോ. കർക്കിടകം പഞ്ഞത്തിന്റെ മാസമാണ് എന്നാണ് കരുതപ്പെടുന്നത്. ആ കർക്കിടകത്തെ നാം അതിജീവിക്കുന്നത് തൊട്ടപ്പുറത്ത് ഒരു ചിങ്ങമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. അത്തരമൊരു പ്രത്യാശയും ഓണസങ്കൽപ്പത്തിന്റെ ഭാഗമാണ്.
തുടർച്ചയായി വന്ന രണ്ടു പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവന്നവരാണ് നാം. ആ നഷ്ടങ്ങളിൽ തളർന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്. ഓണസങ്കൽപ്പം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമ്മാണത്തിനും വേണ്ട കരുത്തുകൂടി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണാശംസകൾ നേർന്നു.
പി.എൻ.എക്‌സ്.3300/19

date