Skip to main content

കൂട്ടിക്കൂട്ടുകാരുമായി മന്ത്രിയുടെ ചങ്ങാത്തം

കലാലയം തന്നെ എങ്ങനെ പാഠപുസ്തകമാക്കും ?- ഹയര്‍ സെക്കന്ററിയിലെ അഞ്ജനയ്ക്ക് സംശയം. എല്ലാവര്‍ക്കും എന്തെങ്കിലും അറിവു പകരാന്‍ വിദ്യാലയത്തില്‍ തന്നെ സാഹചര്യമൊരുക്കണമെന്ന് ഉത്തരം നല്‍കിയത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും കുട്ടികളുമായി നടത്തിയ ചങ്ങാത്തം സംവാദത്തിലായിരുന്നു ചോദ്യവും ഉത്തരവും. വെറുതെ  ഉത്തരം നല്‍കുക മാത്രമായിരുന്നില്ല മന്ത്രിയിലെ അധ്യാപകന്‍. സ്‌കൂള്‍ മുറ്റത്ത് ഒരു പൂന്തോട്ടമൊരുക്കണം.

പൂക്കളുടെ നിരയിലൂടെ കണ്ടെത്താം ലോകത്തിന്റെ വൈവിധ്യം എന്ന ഉദാഹരണം അദ്ദേഹം ഉത്തരത്തോടു ചേര്‍ത്തുവച്ചു. 
പ്രഫഷനല്‍ കോളജിലെ വിദ്യാഭ്യാസം കൊണ്ടു മാത്രം തൊഴില്‍ എങ്ങനെ ഉറപ്പക്കുമെന്നായി അടുത്ത സംശയം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നു മാത്രമാണ് തൊഴിലെന്ന് ഉത്തരം. തൊഴിലെടുക്കാനുള്ള കഴിവു വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. 
മന്ത്രിയുള്‍പ്പെടുന്ന തലമുറയുടെ വിദ്യാഭ്യാസ കാലഘട്ടവുമായി താരതമ്യം നടത്തി ചോദ്യമുതിര്‍ത്തു മറ്റൊരു വിദ്യാര്‍ഥി.

അധ്യാപകരെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അക്കാലത്തെ വിദ്യാഭ്യാസമെന്ന് മന്ത്രി ഓര്‍ത്തെടുത്തു. ഇന്ന് വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ഓരോ വിദ്യാര്‍ഥിയേയും ഒരു യൂണിറ്റായി കണക്കാക്കി എല്ലാവരുടേയും പഠനം തുല്യമാക്കുന്ന രീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു കൊടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2567/17)

date