Skip to main content

ടൗട്ടെ: ആശങ്കയൊഴിയുന്നു, മഴ തുടരും

ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയിൽ നിന്ന് സംസ്ഥാനം മുക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ചൊവ്വാഴ്ച വരെ ഉണ്ട്. പൊതുവെ മഴ കുറയുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം അറബിക്കടൽ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നൽകിയിരിക്കുന്നത്. തീരദേശ വാസികൾ ജാഗ്രത തുടരണം.
തിങ്കളാഴ്ച പകൽ മൂന്നുമണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളിൽപ്പെട്ട 5235 പേരുണ്ട്. അതിൽ 2034 പുരുഷൻമാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേർ വീതം.

മെയ് 12 മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേർ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളിൽ ഓരോ പേരും ഉൾപ്പടെ 7 പേർ മരണമടഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടർ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റർ എൽഎസ്ജിഡി റോഡുകൾ തകർന്നു. 34 അങ്കണവാടികൾ, 10 സ്‌കൂളുകൾ, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 1464 വീടുകൾ ഭാഗികമായും 68 പൂർണമായും മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
പി.എൻ.എക്‌സ് 1574/2021

date