Skip to main content

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ  ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. പ്ലാന്റുകളുടെ നിര്‍മ്മാണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചു. 

ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് പ്ലാന്റുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. വലിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 1000 ലിറ്ററും ചെറിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജനുമാണ് ഉത്പാദിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നു. 

ഇതിന്റെ ഭാഗമായി കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തെ പ്ലാന്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ്  നിര്‍മാണത്തിനായി ആദ്യം ജനറല്‍ ആശുപത്രിയെ തെരെഞ്ഞെടുത്ത മന്ത്രിക്ക് നഗരസഭാ കൗണ്‍സില്‍ നന്ദി രേഖപ്പെടുത്തി. 

പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിനുമായി 40 ലക്ഷം രൂപയാണ് നഗരസഭാ കൗണ്‍സില്‍ നല്‍കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഒരാഴ്ചയില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഒരു മാസം ഉദ്ദേശം 40 ലക്ഷം രൂപ എച്ച്.എം.സി ഫണ്ടില്‍നിന്നും ചെലവഴിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലം ഒരു വര്‍ഷം കൂടി നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുവേണ്ടി അഞ്ചു കോടി രൂപയുടെ ചെലവ് ഉണ്ടാകുമെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. 

പ്ലാന്റ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനായി നഗരസഭാ ചെയര്‍മാനും ജില്ലാ കളക്ടറും അടങ്ങുന്ന കമ്മിറ്റി ഇതിനകം മൂന്നു യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സാങ്കേതിക തടസങ്ങളൊക്കെ നീക്കി  പ്രവര്‍ത്തനം തിങ്കളാഴ്ച തന്നെ ആരംഭിക്കുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി ജനറല്‍ ഹോസ്പിറ്റലിന്റെ എ ബ്ലോക്കിനു പുറകുവശമുള്ള സ്ഥലമാണു കണ്ടെത്തിയിട്ടുള്ളത്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി യന്ത്ര സാമഗ്രികള്‍ കൊണ്ടുപോകാന്‍ സമീപമുളള സ്വകാര്യവസ്തുവിലൂടെയാണു പോകേണ്ടത്. ഇതിനാവശ്യമായ സമ്മതം ബന്ധപ്പെട്ട സ്വകാര്യ വസ്തു ഉടമകളില്‍ നിന്ന് ജില്ലാ കളക്ടറുടെയും നഗരസഭാ ചെയര്‍മാന്റെയും ഇടപെടലിലൂടെ ലഭ്യമായിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഭരണാനുമതി ഐക്യകണ്‌ഠേനയാണ് നഗരസഭാ കൗണ്‍സില്‍ പാസാക്കിയത്.

date