Skip to main content

പഴം-പച്ചക്കറി സംസ്‌കരണശാല ഉടൻ പ്രവർത്തനം ആരംഭിക്കും: മന്ത്രി അഡ്വ. ജി.ആർ. അനിൽ

എറണാകുളത്തിനടുത്ത് പിറവം ഇലഞ്ഞി മുത്തോലപുരത്തെ നിർദ്ദിഷ്ഠ പഴം-പച്ചക്കറി സംസ്‌കരണശാലയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.
സെൻട്രൽ ഫുഡ് റിസർച്ച് & ഡവലപ്പ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ധനസഹായത്തോടെ നിർമ്മാണം ആരംഭിച്ച് പൂർത്തീകരണഘട്ടത്തിലായ പ്ലാന്റ് അദ്ദേഹം സന്ദർശിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്ത് ജനപ്രതിനിധികളടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗം ഇതു സംബന്ധിച്ച് ചർച്ച നടത്തും. മൂന്ന് മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. പഴം പച്ചക്കറി സംസ്‌കരണശാല നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത് മേഖലയിലെ കൃഷിക്കാർക്ക് ഏറെ സഹായകരമാകുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോജിൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ എം.പി. ജോസഫ്, മാജി സന്തോഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി. രാജു, അഡ്വ. കെ.എൻ. സുഗതൻ, ഷാജു പി. ജേക്കബ്, കെ.എൻ. ഗോപി, സി.എൻ. സദാമണി, മുണ്ടക്കയം സദാശിവൻ, അഡ്വ. ജിൻസൺ വി. പോൾ, പി.എം. വാസു, വി.ജെ. പീറ്റർ എന്നിവരും സന്നിഹിതരായിരുന്നു.
പി.എൻ.എക്സ് 1919/2021

date