Skip to main content

കോവിഡ് മൂലം അനാഥമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വായ്പ

 

 

 

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പ്രത്യേക വായ്പ നല്‍കുന്നു.  വായ്പക്ക് പരിഗണിക്കുവാന്‍  അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം.  പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍  അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ  കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കവിയരുത്.  പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണ് എന്ന്  തെളിയിക്കുന്നതിനാവശ്യമായ ആധികാരികമായ രേഖ അപേക്ഷകന്‍  ഹാജരാക്കണം . പരമാവധി 5 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ,  ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും.  പലിശ നിരക്ക് ആറു ശതമാനം. കോര്‍പ്പറേഷന്റെ വായ്പാ നിബന്ധനകള്‍ പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരാണ്. താത്പര്യമുള്ളവര്‍  നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ  കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂണ്‍ 26 നകം   അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.  കൂടുതല്‍  വിവരങ്ങള്‍ക്ക്  :  9400068511,  04952767606.  

date