Skip to main content

ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

* ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും
സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനെത്തുടർന്ന് ചരക്ക് സേവന നികുതി വകുപ്പിൽ അധികം വന്ന തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ ഓഫീസ് അറ്റൻഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്നും തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ചരക്ക് സേവനനികുതി വകുപ്പിൽ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റുന്നത്. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലന്വേഷകർക്ക് ആശ്വാസം പകരുന്ന നടപടിയാണ് സർക്കാരിന്റേത്. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് നിയമനം വേഗത്തിൽ പരിഗണിക്കണമെന്ന റാങ്ക് ഹോൾഡർമാരുടെ ആവശ്യത്തിന് സർക്കാർ നൽകിയ ഉറപ്പ് ഇത്തരം നടപടികളിലൂടെ പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തസ്തികകൾ 14 ജില്ലകളിലേക്കും വിന്യസിക്കാനും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനും വകുപ്പിന് സാധിച്ചു. ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക മാത്രമുള്ള 457 ഗ്രാമപഞ്ചായത്തുകളിലെ വർധിച്ച ജോലിഭാരം ലഘൂകരിക്കാൻ ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക കൂടി അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകിയും ജില്ലകളിലെ നിലവിലുള്ള കേഡർ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശ്രദ്ധിച്ചുമാണ് തസ്തിക വിന്യസിച്ചതെന്ന് മന്ത്രി കൂട്ടിചേർത്തു.
പി.എൻ.എക്സ്. 2463/2021

date