Skip to main content

ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കും - മുഖ്യമന്ത്രി

 

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ  3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു.  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.  ഇതിന്റെ ഭാഗമായി  ഒക്ടോബർ 20 നു 10  ജില്ലകളിലും  ഒക്ടോബർ  21 നു  6 ജില്ലകളിലും  മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. 
തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണു ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത്. 

ലക്ഷദീപിനു സമീപം അറബിക്കടലിൽ  രൂപം കൊണ്ട ന്യൂനമർദ്ദം  ശക്തി കുറഞ്ഞിട്ടുണ്ട്.  എങ്കിലും നാളെ (തിങ്കൾ)  വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ  വകുപ്പ്  അറിയിക്കുന്നു. 

തൃശൂർ, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.  
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ   വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.  
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ ഇന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യും. 

ഡിഫെൻസ് സ്സെക്യൂരിറ്റി കോർപ്സിന്റെ  ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. 
എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐ എൻ എസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്. 

എൻജിനിയർ ടാസ്ക് ഫോഴ്സ്  3 മണിയോട് കൂടി കൂട്ടിക്കൽ  എത്തിച്ചേർന്നു.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം  കുടുങ്ങികിടന്നവരെ  പോലീസും ഫയർ ഫോഴ്സും  സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പത്തനംതിട്ടയിലെ  കക്കി അണക്കെട്ട് അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ടിവന്നാൽ  കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.  എൻ ഡി ആർ എഫ്  ടീമിനെ ആവശ്യം വരികയാണെങ്കിൽ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കും. 

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ  കാണാതായവരുടെ 13 മൃതദേഹങ്ങൾ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ  കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തി എന്നും  2 പേരെ കാണാതായി എന്നും ജില്ലഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവർത്തനം നാളെയും തുടരും. 
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.  
 കേരള-കർണാടക-ലക്ഷദ്വീപ്  മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.   കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ  ഉണ്ടാവാനും  കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

date