Skip to main content

മഴ: മുന്നൊരുക്കങ്ങൾ ശക്തമാക്കി അഗ്നിശമനസേന

 

ജില്ലയിൽ മഴ വേളകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ അഗ്നിശമനസേനാ വിഭാഗം  മുന്നൊരുക്കങ്ങൾ ശക്തമാക്കി. അഗ്നിശമനസേനക്ക്  കീഴിൽ പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ മുൻ വർഷങ്ങളിൽ പ്രളയം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് പ്രദേശവാസികൾക്ക്  ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് അപകടങ്ങൾ കുറവാണെന്നും പ്രതിസന്ധികളെ നേരിടാൻ   സജ്ജമാണെന്നും അഗ്നിശമനസേന ജില്ലാ മേധാവി വി.കെ റിതീജ്  അറിയിച്ചു. 

 അടിയന്തര സാഹചര്യമുണ്ടായാൽ ഫയർ ഫോഴ്സിന്റെ ജില്ലാ കൺട്രോൾ റൂമിലോ 0491 2505701, 101 എന്നീ നമ്പറുകളിലോ ഉടനെ ബന്ധപ്പെടുക. 

 വെള്ളപ്പൊക്ക ഭീഷണി:  പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

* വെള്ളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങൾ ഡ്രൈവ് ചെയ്തു പോകുന്നത് ഒഴിവാക്കണം.

* വെള്ളക്കെട്ടിലൂടെ നടന്നു പോകുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യ സാഹചര്യമാണെങ്കിൽ നീളമുള്ള കമ്പോ വടിയോ കയ്യിൽ വെച്ച് വെള്ളത്തിന്റെ ആഴം ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ടു നീങ്ങുക.

* വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയിൻ കണക്ഷൻ, ഗ്യാസ് കണക്ഷൻ ഓഫാക്കുക.

* ഇലക്ട്രിക് ഷോക്ക്, മൂർച്ചയുള്ള വസ്തുക്കൾ,  വിഷജന്തുക്കൾ എന്നീ അപകട സാധ്യതകൾ ഉള്ളതിനാൽ വെള്ളക്കെട്ടിലൂടെ നടക്കുന്നത് പരമാവധി ഒഴിവാക്കണം.

* മഴ കഴിയുന്നത് വരെ എങ്കിലും തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോവുകയും ഉയർന്ന പ്രദേശങ്ങളിൽ മാറി താമസിക്കുകയും ചെയ്യണം.

* വെള്ളക്കെട്ടിൽ ഇറങ്ങാനും കളിക്കാനും കുട്ടികളെ ഒരു കാരണവശാലും അനുവദിക്കരുത്.

* കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. 

* എമർജൻസി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ് കരുതുക.

* വീടുകളിലെ ഫർണിച്ചർ, ഉപകരണങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പരമാവധി ഉയർത്തി വയ്ക്കാൻ ശ്രമിക്കുക.

* രാത്രികാലങ്ങളിൽ ജലാശയങ്ങളിൽ മീൻ പിടിക്കുന്നതും കുളിക്കുന്നതും കർശനമായി ഒഴിവാക്കണം.

* അപകട സാധ്യതയുള്ള ഡാമുകളിലും ജലാശയങ്ങളിലും മഴ കഴിയുന്നതുവരെ ഇറങ്ങരുത്.

* ഉപയോഗ ശൂന്യമായ ക്വാറികൾ, കുളങ്ങൾ,  കിണറുകൾ,  മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങൾ കമ്പി വേലിയോ മറ്റോ കെട്ടി അടച്ച് ഇടണം.

* അപകട സാധ്യതയുള്ള ജലാശയങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

* ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികിൽ നിന്ന് സെൽഫി എടുക്കുന്നത് ഒഴിവാക്കണം.

* വിനോദയാത്ര,  സാഹസിക യാത്ര,  പൂർണമായും ഒഴിവാക്കണം.

 മണ്ണിടിച്ചിൽ ഭീഷണി:   പാലിക്കേണ്ട നിർദ്ദേശങ്ങൾ

* മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടായ സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കുക. ഉരുൾപൊട്ടൽ ലക്ഷണം ഉണ്ടായാൽ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് എന്നിവരെ അറിയിക്കുക.

* ഉരുൾപൊട്ടൽ മേഖല,  കുത്തനെയുള്ള ചെരിവുകൾ, കുന്നുകളിൽ നിന്നും വെള്ളം ഒഴുകി വരുന്ന ചാലുകൾ എന്നിവിടങ്ങളിൽ നിന്നും മാറി താമസിക്കുക. 

മറ്റ് നിർദ്ദേശങ്ങൾ

* നദികളിലും തോടുകളിലും ജലവിതാനം ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

* അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സർക്കാരിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും എമർജൻസി കിറ്റ് തയ്യാറാക്കി ഷെൽട്ടറുകളിലേക്ക് മാറുന്നതിന് തയ്യാറാവുകയും  ചെയ്യണം. 

* അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും വീടിന് മുകളിലേക്ക് വളർന്നു നിൽക്കുന്നുവെങ്കിൽ താമസക്കാർ ജാഗ്രതയോടെ ഇരിക്കണം.

 ജില്ലയിലെ ഫയർ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകൾ

 കഞ്ചിക്കോട്- 0491 2569701

 കോങ്ങാട്- 0491-22847101

 ഷൊർണൂർ- 0466- 2222701

 പട്ടാമ്പി- 0466 -2955101

മണ്ണാർക്കാട് -0492 - 4230303
 
ആലത്തൂർ- 0492 - 2223150

വടക്കഞ്ചേരി-0492 - 2256101

 ചിറ്റൂർ - 0492 3222499

 കൊല്ലങ്കോട് - 04923 262101
 

date