Skip to main content

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി

ജില്ലാതലത്തിൽ ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള ധനസഹായം കർഷകർക്ക് സമയബന്ധിതമായി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കും. പ്രളയത്തിൽ നാശനഷ്ടം ഉണ്ടായ കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻപക്കലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തലത്തിലെ ഓഫീസിലോ പത്ത് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
പ്രളയക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവർത്തങ്ങളും വിലയിരുത്തുന്നതിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ യോഗം മന്ത്രി വിളിച്ചു. സംസ്ഥാനത്ത് 91 ഉരുക്കൾ, 42 ആടുകൾ, 25,032 കോഴികൾ, 274 തൊഴുത്തുകൾ, 29ൽ പരം കോഴിക്കൂടുകൾ, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉൾപ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കൺട്രോൾറൂം തുറക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി വകുപ്പ് തലവൻമാർ അറിയിച്ചു. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുൻകുരുതൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ  നൽകുകയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ കന്നുകാലികളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആവശ്യമാകുന്ന സന്ദർഭങ്ങളിൽ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജില്ലാതല കൺട്രോൾ റൂമുകളിൽ നിന്നുമുള്ള വിവരങ്ങൾ സംസ്ഥാനതലത്തിലുള്ള കൺട്രോൾറൂമിൽ (0471 2732151) ക്രോഡീകരിച്ച് നടപടി സ്വീകരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ജില്ലാതലത്തിൽ ക്ഷീരവികസനം മൃഗസംരക്ഷണം മിൽമ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാതല ലൈവ്‌സ്റ്റോക്ക് ആൻഡ് പൗൾട്ടറി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നൽകാൻ യേഗം തീരുമാനിച്ചു.
പി.എൻ.എക്സ്. 3945/2021
 

date