Skip to main content

കാർബൺരഹിത വൈദ്യുതോത്പാദനത്തിനു കൂട്ടായ പരിശ്രമം വേണം:മന്ത്രി കെ. കൃഷ്ണൻകുട്ടി

കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.  സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവർ ഹൗസിന്റെ പദ്ധതി രേഖാസമർപ്പണവും ചടങ്ങിൽ നടന്നു.
ഈ ഗവൺമെന്റ് അധികാരമേറ്റശേഷം നൂറുദിന ദിവസത്തിനുള്ളിൽ 34.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചതായി  മന്ത്രി പറഞ്ഞു.  
സൗരോർജ്ജത്തിന്റെ ഉപയോഗം വ്യാപകമാക്കണമെന്നും അങ്ങനെ ചെയ്താൽ വൈദ്യുതിയോടൊപ്പം സോളാർ കുക്കർ ഉപയോഗിക്കുന്നതുവഴി കുടുംബ ബജറ്റിൽ വളരെ വലിയ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് അദ്ധ്യക്ഷനായിരുന്നു,  
പദ്ധതികൾ പ്രാവർത്തികമാക്കാൻ കെ.എസ്.ഇ.ബി., അനെർട്ട്, ഡെവലപ്പർമാർ എന്നിവർ ടീമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കെ.എസ്.ഇ.ബി. ഇൻഡിപെന്റഡ് ഡയറക്ടർ മുരുകദാസ്, കെ.എസ്.ഇ.ബി. ഡയറക്ടർമാരായ ആർ. സുകു തുടങ്ങിയവർ സംബന്ധിച്ചു. നൂറു ദിവസംകൊണ്ട് നൂറുമെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുക ലക്ഷ്യമാക്കിയാണ് സൗര പദ്ധതി നടപ്പാക്കുന്നത്.
ഇടുക്കിയിൽ നിലവിലുള്ള 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പുറമെ 800 മെഗാവാട്ട് കൂടി ഉത്പാദനം ലഭ്യമാക്കാനാണ് രണ്ടാംഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതിരേഖ മന്ത്രി ഏറ്റു വാങ്ങി. സർക്കാറിന്റെ പരിഗണയ്ക്കായി സമർപ്പിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
പി.എൻ.എക്സ്. 4768/2021

 

date