Skip to main content

കോവിഡ് പ്രതിസന്ധിയിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാരംഗം വ്യാപൃതമായതു പ്രത്യാശപകരുന്നു: മുഖ്യമന്ത്രി

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച നാളുകളിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാ മേഖലയിലുള്ളവർ വ്യാപൃതരായിരുന്നുവെന്നതു പ്രത്യാശ പകരുന്ന കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ 2020ൽ 100 സിനിമകൾ സെൻസർ ചെയ്യപ്പെട്ടുവെന്നതു ശ്രദ്ധേയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 80 എണ്ണം ചലച്ചിത്ര പുരസ്‌കാരത്തിനു സമർപ്പിക്കപ്പെട്ടു. ഇവയിൽനിന്നു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ പ്രയാണത്തിന് സാംസ്‌കാരിക ഊർജം പകരുന്നവയാണ്. മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരം നേടിയവ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ചിത്രീകരണം പുനരാരംഭിക്കുകയും തിയേറ്ററുകൾ വീണ്ടും സജീവമാകുകയും ചെയ്ത സാഹചര്യത്തിൽ മലയാള സിനിമയുടെ ശോഭനമായ ഭാവിയെക്കുറിച്ചു ശുഭ സൂചനകളാണു പുരസ്‌കാരങ്ങൾക്കു തെരഞ്ഞെടുക്കപ്പെട്ടവർ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ ഇടപെടലുകൾ സർക്കാർ കാര്യക്ഷമമായി നടപ്പാക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കിൻഫ്ര പാർക്കിൽ നിർമാണം നടക്കുന്ന സിനിമ മ്യൂസിയത്തിന്റെ ആദ്യ ഘട്ടം അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിങ് സെന്ററാക്കി കേരളത്തെ മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സിനിമ രംഗത്തെ പരമോന്നത പുരസ്‌കാരമായ ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ മേഖലയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ഇത്തവണ പ്രത്യേകമായ ചടങ്ങിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ചലച്ചിത്ര പുരസ്‌കാരങ്ങൾ സംബന്ധിച്ചു ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശം ചെയ്തു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ ഏറ്റുവാങ്ങി. വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര വിഭാഗം ജൂറി ചെയർപേഴ്സൺ സൂഹാസിനി മണിരത്നം, രചനാ വിഭാഗം ജൂറി ചെയർമാൻ ഡോ. പി.കെ. രാജശേഖരൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധാർഥ് ശിവയും ഏറ്റുവാങ്ങി. 35 വിഭാഗങ്ങളിലായി 48 പേർക്കാണു മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമർപ്പിച്ചത്. ചടങ്ങിനു ശേഷം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
പി.എൻ.എക്സ്. 4780/2021

 

date