Skip to main content
നാറ്റ്പാക് പഠന റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന യോഗം

വൈറ്റിലയിലെ ഗതാഗത കുരുക്ക്: ആലപ്പുഴ റൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്‌ളൈ ഓവറുകൾ വേണമെന്ന് നാറ്റ്പാക്ക് പഠന റിപ്പോർട്ട്

 

വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആലപ്പുഴ റൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്‌ളൈ ഓവറുകൾ നിർമ്മിക്കണമെന്ന് നാറ്റ്പാക്ക് പഠന റിപ്പോർട്ട്. ഫ്‌ളൈ ഓവറുകൾക്കടിയിൽ
അപകടരഹിതമായ യൂ ടേണും കാൽനട യാത്രയ്ക്ക് ആകാശപാതയും നിർമ്മിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

 നാറ്റ്പാക്ക് പഠന റിപ്പോർട്ട് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തു. യോഗത്തിൽ ഹൈബി ഈഡൻ എം.പി.,മേയർ എം. അനിൽകുമാർ , ജില്ലാ കളക്ടർ ജാഫർ മാലിക്, ചെയർമാൻ സുനിത ഡിക്സൺ ,നഗരസഭാ കൗൺസിലർമാർ , ദേശീയ പാത , പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

 ട്രാഫിക് ഐലന്റുകളുടെ വീതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ ഹ്രസ്വകാലത്തേക്കുള്ള നിർദ്ദേശങ്ങൾ പത്ത് ദിവസത്തിനകം അവസാന രൂപമാക്കി അവതരിപ്പിക്കാൻ യോഗം നിർദ്ദേശം നൽകി. ഒപ്പം ദീർഘകാലത്തേക്ക്  അവതരിപ്പിച്ച നിർദ്ദേശങ്ങളും ചർച്ച ചെയ്തു.  എന്നാൽ ഏതാണ്ട് മൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ട  നിർദ്ദേശമായതിനാൽ ഭൂമി ഏറ്റെടുക്കൽ ചുരുക്കണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.  പരമാവധി ജനങ്ങൾക്കും കച്ചവടക്കാർക്കും കഴിയുന്നത്ര പ്രയാസം ഒഴിവാക്കി അത്യാവശ്യം സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുത്ത് അവതരിപ്പിച്ച ദീർഘകാല പദ്ധതി പുനർ സമർപ്പിക്കാനും നിർദ്ദേശം നൽകി. 

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകളുടെ ട്രാഫിക് ഐലന്റുകൾ വെട്ടി ചുരുക്കണം എന്നുള്ളതു കൊണ്ട്  പോലീസിന്റെ നിർദ്ദേശങ്ങൾ പൊതുമരാമത്ത് ദേശീയ പാത ഡിവിഷൻ പരിശോധിച്ചതിന് ശേഷം  നേരത്തെ കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായി  സംസ്ഥാന സർക്കാർ ശാസ്ത്രീയമായ പഠനം നടത്താൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തുകയായിരുന്നു.

date