Skip to main content

മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള  അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴി അപേക്ഷകൾ നൽകുന്നതിനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഇതോടൊപ്പം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ച ബുക്ക് ലെറ്റ് പ്രകാശനം, കുടിശ്ശിക നിവാരണ യജ്ഞത്തിന്റെയും ആഭ്യന്തര ഓഡിറ്റ് പൂർത്തീകരണത്തിന്റെയും പ്രഖ്യാപനം, സോഷ്യൽ ഓഡിറ്റ് ഇടക്കാല റിപ്പോർട്ട് സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. അതത് താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്ന നടപടികൾ തുടരുകയാണ്. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വെള്ള, നീല കാർഡുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഗോതമ്പ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളായുള്ള കുടിശ്ശിക തിരിച്ചെടുക്കുന്നതിനായി ഇതുവരെ 9 ജില്ലകളിൽ നടത്തിയ അദാലത്തുകൾ വഴി 1,60,13216 രൂപ സർക്കാരിലേക്ക് ലഭിച്ചു. കൂടാതെ വകുപ്പിന്റെ തന്നെ ജീവനക്കാരുടെ ശേഷി വിനിയോഗിച്ചുകൊണ്ട് പ്രത്യേക ഗ്രൂപ്പ് രൂപവൽക്കരിച്ച് മുഴുവൻ ഓഫിസുകളിലും ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കാനായതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ചു പുറത്തിറക്കിയ ബുക്ക്‌ലെറ്റ്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
 2021-22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റേഷൻ കടകളിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റിന്റെ ഇടക്കാല റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതുവിതരണ വകുപ്പ് ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ  ഡി സജിത്ത് ബാബു, സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫിസർ മോഹനകൃഷ്ണൻ പി വി, റേഷനിങ് കൺട്രോളർ എസ് കെ ശ്രീലത എന്നിവർ സംസാരിച്ചു.
പി.എൻ.എക്സ്. 2095/2022
 

date