Skip to main content

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നതു സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ നിന്നും  പിറകോട്ട് പോകില്ല. ഇവ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്നതു പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കും. ഏതു തരത്തിലുള്ള എതിർപ്പുകളേയും വിധ്വംസക നീക്കങ്ങളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങൾ ഈ സർക്കാരിനു പകർന്നു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവ്വതല സ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനമാണു സർക്കാർ ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അതു യാഥാർഥ്യമാക്കാൻ ഉതകുന്ന ഇടപെടലുകളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളം നിരവധി നേട്ടങ്ങൾക്ക് അർഹമായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ ഒരു വികസന മാതൃക യാഥാർഥ്യമാക്കാനാണു ലക്ഷ്യമിടുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ആദ്യ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിനു നടക്കുന്ന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ ജനങ്ങൾക്കു സമർപ്പിക്കും.
ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതിനോടകം 2,95,000 വീടുകൾ ഗുണഭോക്തൃ കുടുംബങ്ങൾക്ക് നൽകി. അത് ഉടൻ 3 ലക്ഷമായി ഉയർത്തും. 2017 മുതൽ 31.03.2021 വരെ ലൈഫ് പദ്ധതി പ്രകാരം 2,62,131 വീടുകളുടെയും തുടർന്ന് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 32,875 വീടുകളും ഉൾപ്പെടെയാണ് 2,95,006 വീടുകളുടെ നിർമാണം 6 വർഷം കൊണ്ട്  പൂർത്തീകരിക്കാൻ കഴിഞ്ഞത്. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 1003 വീടുകളും 276 ഫ്ളാറ്റുകളും കൈമാറി. 114 ഫ്ളാറ്റുകളുടെ പണിപൂർത്തിയായിട്ടുണ്ട്. ഇത് ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറും. കൂടാതെ 784 ഫ്ളാറ്റുകളുടെയും 1121 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്.
ഭൂരഹിത ഭവന രഹിതർക്കായുള്ള ഭവന നിർമ്മാണം പ്രത്യേക ലക്ഷ്യമായി കാണും. ഭൂരഹിതർക്കു വീട് നിർമാണത്തിന്  ഭൂമി കണ്ടെത്തുന്നതിന് മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിൻ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ 39.97 ഏക്കർ ഭൂമി ഇതിനകം ലഭിച്ചു.  അങ്ങനെ ലഭിക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനു ലൈഫ് മിഷനാണു സഹായം നൽകുന്നത്. 39 ഭവന സമുച്ചയങ്ങൾ ലക്ഷ്യമിട്ടതിൽ 32 എണ്ണത്തിന്റെ നിർമാണം പുരോഗതിയിലാണ്. ഇതിൽ 10 ഫ്ളാറ്റുകൾ അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.    
നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കും. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകളനുസരിച്ചു 3,95,338 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2021 മെയ് 21 മുതൽ 2022 ഏപ്രിൽ 30 വരെ ആകെ 22,345 പേർക്കു പി.എസ്.സി. വഴി നിയമന ശിപാർശ നൽകി. കഴിഞ്ഞ സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കഴിഞ്ഞ 6 വർഷത്തെ മൊത്തം നിയമന ശിപാർശ 1,83,706 ആണ്. ഭരണ നിർവ്വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് (കെ എ എസ്) ഈ കാലയളവിൽ യാഥാർഥ്യമായി. നൂറ്റിയഞ്ചു പേർക്ക് നിയമനം നൽകുകയും അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ചു.  സജ്ജമാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ് കാലയളവിൽ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകളിലുമായി 10,400  പുതിയ തൊഴിലവസരങ്ങളിൽ സൃഷ്ടിച്ചു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഈ പാർക്കുകളലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങൾ നിർമിതിയിലാണ്.
2021-22 കാലയളവിൽ യുവകേരളം പദ്ധതി മുഖേന 1666 പേർക്കും ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന)  പദ്ധതി മുഖേന 4430 പേർക്കും ആകെ 6096 പേർക്ക് നൈപുണി പോഷണവും തൊഴിലും നൽകാൻ സാധിച്ചു. 981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചു വരുന്നു. ശേഷിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 13.14 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തുമെന്നും ശരാശരി പ്രവൃത്തി ദിനങ്ങൾ 50.55ൽ നിന്ന് 75 ആയി ഉയർത്തുമെന്നും നൽകിയ വാഗ്ദാനം ആദ്യ വർഷം തന്നെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. 16.45 ലക്ഷം കുടുംബങ്ങളും 18.99 ലക്ഷം വ്യക്തികളുമായി തൊഴിലെടുക്കുന്നവരുടെ എണ്ണം ഉയർന്നു. തൊഴിൽ ദിനങ്ങൾ ശരാശരി 64.41 ആയി വർദ്ധിച്ചു.
ഭൂരഹിതർക്ക് 15,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ വർഷം  ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടൻ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങൾ സജ്ജമാണ്. കെഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ (കേബിളുകൾ വലിക്കുന്നതും, നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെൻറർ, പോയൻറ്സ് ഓഫ് പ്രസൻസസ്, എൻഡ് ഓഫീസ് ഇൻസ്റ്റുലേഷന് ഒരുക്കൽ)  പുരോഗമിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.
മൂല്യവർദ്ധിത റബ്ബർ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പാലക്കാട് നിർമ്മിക്കുന്ന സംയോജിത റൈസ് ടെക്നോളജി പാർക്കിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. വയനാട് കോഫി പാർക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാർക്കിൻറെ പ്രവർത്തനം ആരംഭിച്ചു. ചേർത്തല ഫുഡ്പാർക്കിൻറെ നിർമ്മാണം പൂർത്തീകരിച്ചു. 12.5 കോടി മുതൽമുടക്കിൽ സ്പൈസസ് പാർക്കിൻറെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു.
ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ  2021ൽ  2020നെ അപേക്ഷിച്ചു 51% വർദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്. 56 പ്രവാസി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി. സംസ്ഥാന തലത്തിൽ പ്രവാസി സഹകരണ സംഘത്തിനു രൂപം നൽകി. 2021-22 ൽ 74776 കൃഷി സംഘങ്ങളിലായി 29246.34 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തു ഉപജീവന മാർഗ്ഗം കണ്ടെത്തി. 441821 കുടുംബങ്ങളിൽ അഗ്രി ന്യൂട്രി ഗാർഡൻ ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷം കേരള കാഷ്യൂ ബോർഡ് 12763.402 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനും കാപ്പെക്സിനും അവ വിതരണം ചെയ്തു. 2021-22 വർഷത്തിൽ 120 കോടി രൂപയുടെ സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 9.36 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.  
അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉൾപ്പെട്ട 19,489 വാർഡുകളിൽ നടത്തിയ കണക്കെടുപ്പിലൂടെ 64,006 കുടുംബങ്ങൾ അതീവ ദരിദ്രരായി കണ്ടെത്തി. അവരെ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് കൊണ്ടുവരാൻ ഓരോ കുടുംബത്തിനും മൈക്രോ പ്ലാൻ കരട് തയ്യാറാക്കി. അംബേദ്കർ പദ്ധതി 169 കോളനികളിൽ ഒരു കോടി രൂപ വീതം അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് 6472 പഠനമുറികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗങ്ങളുടെ പാർപ്പിടപ്രശ്നം പൂർണമായും പരിഹരിക്കും. അതിനായി 278 കോടി രൂപ ലൈഫ് മിഷൻ 2021-22 ൽ നൽകി. 3111 വീടുകൾ പൂർത്തീകരിച്ച് കൈമാറി.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 2,14,274 പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്തു. വാടക വീട്ടിലെ താമസക്കാർ, തെരുവോരത്ത് കഴിയുന്നവർ എന്നിവർക്ക് കാർഡ് ലഭിക്കുകന്നതിനുണ്ടായിരുന്ന സാങ്കേതിക തടസം മാറ്റി. ഈ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും റേഷൻ കാർഡുകൾ നൽകാൻ തുടങ്ങി. ആദിവാസി ഊരുകൾ, പ്ലാൻറേഷൻ മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ജന വിഭാഗങ്ങൾക്ക് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കി മൊബൈൽ റേഷൻ കടകൾ വഴി റേഷൻ സാധനങ്ങൾ എത്തിച്ച് വിതരണം നടത്തുന്നു.
83,333  ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവിക കീടരോഗ നിയന്ത്രണം എന്നിവയ്ക്കു ധനസഹായം നൽകി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 84 കേരഗ്രാമങ്ങൾ നടപ്പിലാക്കി. 10,59,992 തെങ്ങിൻ തൈകൾ കർഷകർക്ക്  വിതരണം ചെയ്തു. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധ ഘടക പദ്ധതികൾ നടപ്പിലാക്കി. 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന ബൃഹത്തായ പദ്ധതി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി  ആരംഭിച്ചു. 10,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് സംയോജിത കൃഷി നടപ്പാക്കി. സുഭിക്ഷ കേരളം പദ്ധതിയിൽ   4481 സംഘകൃഷി ഗ്രൂപ്പുകൾ  രൂപികരിച്ചു. 16,867 അംഗങ്ങൾ  പ്രവർത്തിക്കുന്നു. ഇതിലൂടെ 2130.21 ഹെക്ടർ ഭൂമിയിൽ കൃഷി വർധിപ്പിച്ചു. 1787 ഹെക്ടർ തരിശ്  ഭൂമി കൃഷിയോഗ്യമാക്കാനും കൃഷി സംഘങ്ങൾക്ക് കഴിഞ്ഞു. നഗരസഭാ പരിധിയിൽ നഗരസഭകളുടെ നേതൃത്വത്തിൽ 4198  ഹെക്ടർ തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 1,51,132 ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുവാൻ കഴിഞ്ഞു. ഫസ്റ്റ് ബെൽ 2.0 എന്ന പേരിൽ വിക്ടേഴ്സ് ചാനലിലൂടെ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ആരംഭിച്ചത് എല്ലാ വിദ്യാർത്ഥികളെയും ഓൺലൈൻ ക്ലാസുകളിലേക്ക് എത്തിക്കാൻ പ്രാപ്തമാക്കി. 2021-2022 വർഷത്തിൽ സർക്കാർ സ്‌കൂളുകളിൽ 1,07,458 കുട്ടികൾ അധികമായി ചേർന്നു. ഏയിഡഡ്  ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ 2,56,448 വിദ്യാർഥികൾ പുതുതായി ചേർന്നു. 2021-22 അദ്ധ്യയന വർഷം ഒന്നാം ഘട്ടത്തിൽ 91 ഉം  രണ്ടാം ഘട്ടത്തിൽ 53 ഉം സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ആകെ 144 സ്‌കൂളുകളിൽ, 5 കോടി പദ്ധതിയിലെ 15ഉം 3 കോടി പദ്ധതിയിലെ 33ഉം  1 കോടി പദ്ധതിയിലെ 2 സ്‌കൂളുകളും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ടമായി 69 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
വിവിധ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തരബിരുദ കോഴ്സുകളിലായി 31,796 പുതിയ സീറ്റുകളും ഗവേഷണത്തിന് 631 പുതിയ ഗൈഡുകളുടെ കീഴിൽ 3,786 ഗവേഷണ സീറ്റുകളും 2021-2022 അധ്യയന വർഷം അനുവദിച്ചു. 77 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ  ഗവേഷകർക്ക് കൈമാറി. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ആക്ട് 2021 ഒക്ടോബറിൽ കേരള നിയമസഭ പാസാക്കി.
തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 166 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനം ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു.  ഇതിൽ 369 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും ചെയ്തു. ശേഷിക്കുന്ന 135 എണ്ണത്തിൻറെ നിർമ്മാണം  പുരോഗമിച്ച് വരുന്നു. 33 എണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2022 ഏപ്രിൽ 30 വരെ വരെ 5,43,57,311 ഡോസ് കോവിഡ് വാക്സിൻ നൽകി.          
കിഫ്ബി  പിന്തുണയോടെ 100 കോടി രൂപ ചെലവിൽ 19 സ്റ്റേഡിയങ്ങളുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. 355 കോടി രൂപയുടെ 26 പ്രവൃത്തികൾ പുരോഗമിക്കുന്നു. സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കി. പവർകട്ട് ലോഡ്ഷെഡ്ഡിങ്ങ് എന്നിവ ഒഴിവാക്കാൻനടപടികൾ സ്വീകരിച്ചു.  38.5 മെഗാവാട്ടിൻറെ ജല വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.
പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങൾക്ക് 4292 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. നിരത്തു വിഭാഗം  878.12 കോടി, ദേശീയ പാതാ വിഭാഗം  106.30 കോടി, ആർ ഐ സി കെ 234.48 കോടി, കെആർഎഫ്ബി  365 കോടി, പാലങ്ങൾ വിഭാഗം  978.65 കോടി, കെആർഎഫ്ബി-പിഎംയു  1963.93 കോടി എന്ന തരത്തിലാണ് ഭരണാനുമതി നൽകിയത്. നിരത്തു വിഭാഗത്തിന് കീഴിൽ 1600 കി.മീ റോഡുകൾ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയർത്തി. 2500 കി.മീ റോഡുകളുടെ  ബി.എം&ബി.സി പ്രവൃത്തി നടന്നുവരുന്നു. ദേശീയ പാതാ വിഭാഗത്തിന് കീഴിൽ ഇതുവരെ 250 കി.മീ റോഡുകൾ ബി.എം ആൻഡ് ബി.സിയിലേക്ക് ഉയർത്തി. 2021 മെയ് 21ന് ശേഷം ഏകദേശം 350 കി.മീ റോഡുകൾ പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിൻ ഉപയോഗിച്ചും  740 കി.മീ റോഡുകൾ സ്വാഭാവിക റബ്ബർ ചേർത്ത ബിറ്റുമിൻ  ഉപയോഗിച്ചും നിർമ്മിച്ചു.
ദേശീയ പാത 66ൻറെ പ്രവൃത്തി പുരോഗമിക്കുന്നു. 2025 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.  നീലേശ്വരം റെയിൽവേ മേൽപ്പാലം, തലശേരി-മാഹി ബൈപ്പാസ്, മൂരാട്-പാലൊളി പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവ അന്തിമഘട്ടത്തിലാണ്. എൻഎച്ച്-66നു കീഴിലുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുക്കലിനുള്ള കേരള സർക്കാരിന്റെ വിഹിതമായ (25%) 5413.37 കോടി രൂപയിൽ 5311.10കോടി രൂപ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്.  മാഹി-വളപട്ടണം കനാൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോയുടെ മൂന്ന് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. ബാക്കി  6 എണ്ണത്തിൻറെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അങ്കമാലി-ശബരി റെയിൽ പദ്ധതി ചെലവിൻറെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 3421.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2022 മാർച്ചിൽ റെയിൽവേ മന്ത്രാലയത്തിനു സമർപ്പിച്ചു. 2021-22 സാമ്പത്തികവർഷത്തിൽ കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 539.45 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകി. മെയ് 2021 മുതൽ  ഏപ്രിൽ 2022 കാലയളവിൽ കേരള പുനർനിർമ്മാണ പദ്ധതിയുടെ ധനസഹായമുള്ള പ്രോജക്ടുകൾക്കായി വിവിധ വകുപ്പുകൾ 1098.09 കോടി രൂപ ചെലവിട്ടു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. ഇതിൻറെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടെ 14 ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി വ്യാപിപ്പിക്കാനാവും.
കിഫ്ബി 50,792  കോടി രൂപയുടെ 955  പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. 25,637 കോടി രൂപയുടെ 563  പ്രോജക്ടുകൾ ടെണ്ടർ ചെയ്തു. 22,949  കോടി രൂപയുടെ 512 പ്രോജക്ടുകൾ പണി തുടങ്ങുകയോ അവാർഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.  ആകെ 19,202 കോടി രൂപ പദ്ധതികൾക്കായി ചെലവിട്ടു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച 962 പദ്ധതികളുടെ ആകെത്തുക 70,762 കോടി രൂപയാണ്.
വൈദ്യുതി മേഖലയിൽ ട്രാൻസ്ഗ്രിഡ്2.0യുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും ലഭ്യമാക്കുന്നത്. പൗരന്‍മാര്‍ക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻറെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2022 ഏപ്രിൽ ഒന്നു മുതൽ ഇൻറഗ്രെറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം നടപ്പിലാക്കി. ഗാർഹിക തലത്തിൽ 14,878 ബയോഗ്യാസ് പ്ലാൻറുകളും 5,51,994 കമ്പോസ്റ്റിംഗ് ഉപാധികളും സ്ഥാപിച്ചു.  1026 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ്വസ്തു ശേഖരണത്തിനായി ഹരിതകർമ്മ സേന പ്രവർത്തന സജ്ജമായി.
2022 ജനുവരി 26 ന് 11,115 സർക്കാർ ഓഫീസുകൾ ഗ്രീൻ ഓഫീസായി പ്രഖ്യാപിച്ചു. 404 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആകെ 548 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയായി. പുതുതായി 643 പദ്ധതികളുടെ പണി പുരോഗമിച്ചു വരുന്നു. കൂടുതൽ സ്ഥാപനങ്ങൾ സുരക്ഷാ ആവശ്യം ഉന്നയിക്കുന്നതിനനുസരിച്ച് വിന്യാസം നടത്തുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 2000 തസ്തികകൾ വ്യവസായ സംരക്ഷണ സേനയ്ക്കായി സൃഷ്ടിച്ചു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സംസ്ഥാനത്ത് വർധിപ്പിക്കുന്നതിനായി വനിതാ വികസന കോർപറേഷൻ മുഖേന 30,000  തൊഴിൽ അവസരം പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞു. വനിത ശിശു വികസന വകുപ്പ് മുഖേന 6241 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. കെ.എസ്.ആർ.ടി.സിയടക്കമുള്ള സ്ഥാപനങ്ങുടെ കാര്യത്തിൽ ഇതാണു നിലപാട്. കെ.എസ്.ആർ.ടി.സിയിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച പഠന റിപ്പോർട്ട് ഉടൻ നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഘടനാപരമായ പരിഷ്‌കാരമാണു വരേണ്ടത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള യാഥാർഥ്യങ്ങൾ മനസിലാക്കിയുള്ള ഇടപെടലാണു വേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ അതതു സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2097/2022

date