Skip to main content

തീവ്ര മഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി

ചുരുങ്ങിയ സമയത്തിൽ പെയ്യുന്ന തീവ്രമഴ റോഡ് തകർച്ചയ്ക്കു കാരണമാകുന്നതിനാൽ റോഡ് നിർമാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

മഴപ്പെയ്ത്തിന്റെ രീതി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്ര മഴയാണ് ലഭിക്കുന്നത്. ഈ വലിയ അളവിൽ ജലത്തെ ഉൾക്കൊള്ളാൻ ഭൂമിക്കോ റോഡിന്റെ വശത്തുള്ള ഓടകൾക്കോ സാധിക്കുന്നില്ല. ഫലമായി റോഡ് തകരുന്നു. മാറിയ മഴയെപ്രകൃതിയെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തൻ നിർമാണ രീതികൾ വേണം. എന്നാൽ നാം ഇപ്പോഴും പഴയ രീതികൾ പിന്തുടരുകയാണ്. ഇത് മാറേണ്ടതുണ്ട്-കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന പുത്തൻ നിർമാണ രീതികളെക്കുറിച്ച് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെ.എച്ച്.ആർ.ഐ) ഐ.ഐ.ടി പാലക്കാടും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഉയർന്ന ജനസാന്ദ്രതയും വലിയ തോതിലുള്ള വാഹന പെരുപ്പവും ചേരുന്നതോടെ റോഡ് പരിപാലനം വെല്ലുവിളിയായി മാറുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം സവിശേഷമായി പരിഗണിച്ചുള്ള നിർമാണ രീതിയാണ് നമുക്ക് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ദീർഘകാലം നിലനിൽക്കുന്നസുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാണ് അഭികാമ്യം. പ്രീ-കാസ്റ്റ് മെറ്റീരിയലുകൾ കൂടുതലായി പ്രയോജനപ്പെടുത്തിഎല്ലാ കാലാവസ്ഥയിലും ബിറ്റുമിൻ ഒക്കെ ഉപയോഗിച്ചുള്ള റോഡ് നിർമാണ രീതി വികസിപ്പിക്കേണ്ടതുണ്ട്. കെ.എച്ച്.ആർ.ഐ ഈ ഗവേഷണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.

റോഡ് പരിപാലന കാലാവധിക്ക് ശേഷം ഉത്തരവാദിത്തം ആർക്കെന്ന് വ്യക്തമാക്കുന്ന നീല റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡുകൾ സ്ഥാപിച്ചതിന്റെ തുടർച്ചയായുള്ള ചെക്കിംഗ് സ്‌ക്വാഡ് പരിശോധന ഈ മാസം 20 മുതൽ എല്ലാ ജില്ലകളിലും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ അധ്യക്ഷത വഹിച്ചു. നവീകരിച്ച കെ.എച്ച്.ആർ.ഐ വെബ്‌സൈറ്റ്സുവർണ ജൂബിലി സുവനീർ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

രാജ്യത്തെ വിവിധ ഐ.ഐ.ടികളിൽ നിന്നുള്ള ഫാക്കൽറ്റിമാർപ്രഗൽഭ എഞ്ചിനീയർമാർ എന്നിവർ പേപ്പറുകൾ അവതരിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച സമാപിക്കും.

പി.എന്‍.എക്സ്. 4276/2022

date