Skip to main content

ഗ്രീന്‍ഫീല്‍ഡ് പാത: അരീക്കോട് വില്ലേജിലെ   കല്ലിടല്‍ ഇന്ന് തുടങ്ങും

ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടലിന്റെ രണ്ടാംഘട്ടം ഇന്ന് (സെപ്തംബര്‍30) അരീക്കോട് വില്ലേജില്‍ ആരംഭിക്കുമെന്ന് ദേശീയ പാത ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ.അരുണ്‍ പറഞ്ഞു. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ ജില്ലയിലെ ആദ്യഘട്ട അതിര്‍ത്തിക്കല്ലിടല്‍ ആരംഭിച്ചത്. ഇവിടെ ഗ്രീന്‍ഫീല്‍ഡ് പാതയുടെ കല്ലിടല്‍ പൂര്‍ത്തിയായതോടെയാണ് അരീക്കോട് വില്ലേജില്‍ കല്ലിടല്‍ ആരംഭിക്കുന്നത്.  അരീക്കോട് - കാവനൂര്‍ വില്ലേജുകളുമായി  അതിര്‍ത്തി പങ്കിടുന്ന കിളിക്കല്ലിങ്ങലില്‍ രാവിലെ 9.30നാണ് അതിര്‍ത്തി കല്ലിടല്‍ ആരംഭിക്കുക. ഇവിടെ 4.25 കി.മീ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. അരീക്കോട് വില്ലേജില്‍ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത രണ്ടു സംസ്ഥാന പാതകള്‍ക്ക് കുറുകെയും കടന്നുപോകും. മഞ്ചേരി-അരീക്കോട്, കൊണ്ടോട്ടി-അരീക്കോട് സംസ്ഥാനപാതകളെയാണ് പുതിയ ദേശീയപാത കുറുകെകടന്നുപോകുക.കിളിക്കല്ലിങ്ങലില്‍ നിന്നും തുടങ്ങുന്ന അതിര്‍ത്തിക്കല്ലിടല്‍ തുടര്‍ന്ന് കരിപ്പറമ്പയിലൂടെ മുത്തുവല്ലൂര്‍ വില്ലേജിലേക്ക് കടക്കും. അതിര്‍ത്തി  കല്ലിടല്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ  പുതിയ പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് കൃത്യമായ വ്യക്തത ലഭിക്കൂ. ജില്ലയുടെ അവികസിത മേഖലയുടെ കടന്നുപോകുന്ന പുതിയ ദേശീയപാതയ്ക്ക്  ജനങ്ങള്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 
ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത്. അരീക്കോട് വില്ലേജില്‍ അലൈന്മെന്റ് അടിസ്ഥാനപെടുത്തി 166 അതിര്‍ത്തി കല്ലുകകളാണ് സ്ഥാപിക്കുക. ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ അതിര്‍ത്തി കല്ലിടാനും സര്‍വെയ്ക്കുമായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അതത് ഭൂവുടമസ്ഥര്‍ ആധാരം, നികുതിചീട്ട് എന്നിവ സഹിതം സന്നിഹിതരാകണം. ഗ്രീന്‍ഫീല്‍ഡ്  പാതയ്ക്കുള്ളിലെ ഭൂമി കല്ലുകള്‍കൊണ്ട് സ്ഥലം ഉടമസ്ഥര്‍തന്നെ വേര്‍തിരിക്കണം. ഇക്കഴിഞ്ഞ 26ന്  അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍  ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്ന  അരീക്കോട്, പേരകമണ്ണ, കാവനൂര്‍ വില്ലേജിലെ ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം ചേര്‍ന്നിരുന്നു.  പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍,  നഷ്ടപരിഹാരം നല്‍കല്‍ എന്നിവ സംബന്ധിച്ച് യോഗത്തിലുയര്‍ന്ന സംശയങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ ദൂരികരിച്ചിരുന്നു.

date