Skip to main content

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി  സഹകരണത്തിന് സാധ്യത

 പൊതുവിദ്യാഭ്യാസംഉന്നതവിദ്യാഭ്യാസംടൂറിസംസ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഫിന്‍ലാന്റിലെ അറുപതിനായിരത്തോളം ഇന്ത്യക്കാരിൽ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലാന്റിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം.

കേരളത്തിലേക്ക് ഫിൻലാന്റിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഫിൻലാന്റിലെ പ്രധാനപ്പെട്ട ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കണമെന്നും അംബാസിഡർ താൽപര്യം അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

 ഇന്ത്യയിൽ പ്രവർത്തിക്കുന്ന 20 ഫിനിഷ് കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസിഡർ അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഫിൻലാന്റിൽ എത്തിക്കാൻ ധാരാളം അവസരങ്ങളുണ്ട്. കേരളത്തിൽ നിന്നുള്ള കമ്പനികൾ ഫിൻലാന്റിൽ വന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ച് ഫിൻലാന്റ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള - ഫിൻലാന്റ് ഇന്നവേഷൻ കോറിഡോർ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡർ  അറിയിച്ചു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിൻലാന്റിൽ നടന്ന ചർച്ചയുടെ തുടർച്ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദർശിച്ചുവരികയാണ്. ഇതിന്റ ഭാഗമായാണ് അംബാസിഡർ കേരളത്തിലെത്തിയത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലാന്റിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അധ്യാപകവിദ്യാർത്ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പുമായുള്ള ചർച്ചയുടെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

പി.എൻ.എക്സ്. 5991/2022

date