Skip to main content

പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ ഇന്ന് (മാർച്ച് 21) വിതരണം ചെയ്യും

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ചൊവ്വാഴ്ച്ച (മാർച്ച് 21) വിതരണം ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അവാർഡ് വിതരണം നിർവഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.

സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌കാരം. നാടക രചയിതാവ് ഓംചേരി എൻ.എൻ പിള്ള,  സിവിൽ സർവീസ്, സാമൂഹ്യ സേവന രംഗത്തെ ടി മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവരാണ് കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായത്. 'ഫ്രോഗ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), സാമൂഹിക സേവന രംഗത്തെ ഗോപിനാഥ് മുതുകാട്, ശിൽപ്പി കാനായി കുഞ്ഞിരാമൻ, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ശാസ്ത്രപ്രചാരകൻ എം.പി പരമേശ്വരൻ, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.

പി.എൻ.എക്‌സ്. 1374/2023

 

date