Skip to main content
പട്ടയവിതരണ നടപടികളുടെ അവലോകന യോഗത്തിന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

പട്ടയമേള ജനുവരി 15 നകം, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ജില്ലയില്‍ പട്ടയമേള ജനുവരി 15 നകം നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. പട്ടയവിതരണ നടപടികളുടെ ചേമ്പറില്‍ ചേര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണ് ജനുവരിയില്‍ നടത്തുക.  1993ലെ വനഭൂമി ക്രമീകരണ റൂള്‍ പ്രകാരവും 1964ലെ ഭൂമിപതിവു ചട്ടപ്രകാരവുമുള്ള പട്ടയങ്ങളാണു വിതരണം ചെയ്യുന്നത്.

ജില്ലയിലെ  ഭൂമിപതിവ് ഓഫിസുകളായ  പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നിവയിലും ഇടുക്കി, തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കാഫീസുകള്‍  കേന്ദ്രീകരിച്ചു യുദ്ധകാലാടിസ്ഥാനത്തിലുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉപാധി ഇല്ലാത്ത പട്ടയങ്ങളാണു വിതരണത്തിന് ഒരുങ്ങുന്നത്. സര്‍ക്കാര്‍ നേരത്തേ തന്നെ പട്ടയത്തിനു വരുമാനപരിധി എടുത്തുകളഞ്ഞ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു.യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ഹരികുമാര്‍, സാബു കെ ഐസക്, ജോളി ജോസഫ്, എം.എന്‍ രതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ജില്ലാ സര്‍വെ സൂപ്രണ്ട് അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ജനുവരിയില്‍ കുട്ടിക്കാനത്ത് നടന്ന പട്ടയമേളയില്‍ 6065 പട്ടയങ്ങളാണ് നല്‍കിയത്. 1167.6527 ഹെക്ടര്‍ ഭൂമിക്കുള്ള പട്ടയഅവകാശമാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത്. 1993 റൂള്‍ പ്രകാരം1801 ഉം 1964 റൂള്‍ പ്രകാരം 3958 ഉം കെ.ഡി.എച്ച് പ്രകാരം 50 ഉം, മുനിസിപ്പല്‍ പ്രകാരം 13 ഉം എല്‍.ടി പ്രകാരം 243 ഉം പട്ടയങ്ങള്‍ ആണ് വിതരണം ചെയ്തത്.
 

date