Skip to main content

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണ് - മന്ത്രി എ.സി.മൊയ്തീന്‍

 

കാക്കനാട്- ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മതേതരത്വമാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍.  കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും സ്വാതന്ത്ര്യവും സമത്വവും നീതിയും  തുല്യതയും പ്രദാനം ചെയ്യുന്ന ഒരു ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോയത്.    ഇത്രയേറെ വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള  ജനവിഭാഗങ്ങള്‍ ലോകത്തുണ്ടാവില്ല.  ഈ ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അടിസ്ഥാനം.  വ്യത്യസ്ത മതവും ഭാഷയും ദേശവും ഒക്കെ ഉള്ള നമ്മുടെ നാട്ടില്‍ ഈ ബഹുസ്വരതയെ എല്ലാം സ്വാംശീകരിക്കാന്‍ കഴിഞ്ഞതാണ്  ഇന്ത്യയുടെ നേട്ടം.
ഒരു മതവും മറ്റൊന്നിനെ ചെറുതായി കാണുന്നില്ല.  നമ്മുടെ ഭരണഘടന പലതുകൊണ്ടും പ്രസക്തമാണ്.  മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രം എന്ന ആശയം നമ്മള്‍ മുന്നോട്ടുവെച്ചു.     ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ വളരെ അഭിമാനകരമായ സ്ഥാനം നമ്മുടെ നാട് നേടിക്കഴിഞ്ഞു. വൈദേശികാധിപത്യത്തിനെതിരെ പോരാടുന്നതോടൊപ്പം ജാതിശ്രേണീബദ്ധമായ അവസ്ഥയില്‍നിന്നു മാറി ജനങ്ങളുടെ ത്യാഗനിര്‍ഭരമായ ഒരുമയിലൂടെയാണ്  ഇതു സാധ്യമായത്.  അതു സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ലോകത്തിനു മുന്നില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയ രാജ്യം തന്നെയാണ് ഇന്ത്യ.  നമ്മള്‍ ഒന്നാണ് എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകേണ്ട പ്രത്യേക സാഹചര്യമാണ്  ഇപ്പോഴുള്ളത്.  നമ്മള്‍ ഇന്ത്യക്കാര്‍ എന്നു പറഞ്ഞാണ് ഭരണഘടന തുടങ്ങുന്നതു തന്നെ.  ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്നല്ല.  നമ്മള്‍ എന്നത് ഞങ്ങള്‍ എന്നാവുമ്പോള്‍ ഏറെ അര്‍ത്ഥവ്യത്യാസം വരും.

മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.  എന്റെ മതമാണ് വലുത് എന്നാകുമ്പോള്‍ അത് വര്‍ഗീയതയായി മാറുന്നു.  തുല്യത നിഷേധിക്കപ്പെട്ടാല്‍ നീതി നിഷേധിക്കപ്പെടുന്നു എന്നാണര്‍ത്ഥം.  ഈ നാടിന്റെ വളര്‍ച്ചയില്‍  നിര്‍ണ്ണായക പങ്കു വഹിച്ച നാടാണ് കേരളം.  രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍ നടക്കാന്‍ കേരളത്തിനു കഴിഞ്ഞു.  കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങളും നവോത്ഥാനമൂല്യങ്ങളും നിരവധിയാണ്.  ഭാവി കേരളത്തിന്റെ നിര്‍മിതിക്കും മുന്നോട്ടുപോക്കിനും ഈ മതനിരപേക്ഷ മനോഭാവം കൂടിയേതീരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പരേഡിലെ മികച്ച ടീമുകൾക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു. 

പരേഡിലെ മികച്ച ടീമുകൾ
സായുധ പ്ലാറ്റൂൺ
ഒന്നാം സ്ഥാനം - പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി സിറ്റി
രണ്ടാം സ്ഥാനം - ലോക്കൽ പോലീസ്, കൊച്ചി സിറ്റി
മൂന്നാം സ്ഥാനം - പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, എറണാകുളം റൂറൽ

ദേശീയ ഗാനം ബാന്റ്

ഒന്നാം സ്ഥാനം - കെ.എ.പി. 1

രണ്ടാം സ്ഥാനം -

സി കേഡറ്റ് കോർപ്സ്, എറണാകുളം

ബെസ്റ്റ് എസ്.പി.സി.
വി എച്ച് എസ് എസ് , ഇരുമ്പനം

ബെസ്റ്റ് എസ് പി സി (ഗേൾസ്)
ജി എച്ച് എസ് എസ്, പെരുമ്പാവൂർ

ബെസ്റ്റ് ഗൈഡ്സ്
ഒന്നാം സ്ഥാനം - ബത് ലഹേം ദയറ, ഞാറള്ളൂർ
രണ്ടാം സ്ഥാനം -സി.സി.പി.എൽ.എം, പെരുമാനൂർ
മൂന്നാം സ്ഥാനം - ജമാ അത്ത് പബ്ലിക് സ്കൂൾ, പ ട മു ഗൾ

സ്കൗട്ട്
ഒന്നാം സ്ഥാനം - ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് സ കൗട്ട്, കെ.പി.എം. എച്ച്. എസ് പൂത്തോട്ട

രണ്ടാം സ്ഥാനം -സി.സി.പി.എൽ.എം, പെരുമാനൂർ

ബെസ്റ്റ് റെഡ് ക്രോസ്
ബത് ലഹേം ദയറ, ഞാറള്ളൂർ

ബാന്റ്
ഒന്നാം സ്ഥാനം - മേരി മാത എച്ച് എസ് എസ് , തൃക്കാക്കര
രണ്ടാം സ്ഥാനം - സെൻറ്. ജോസഫ് എച്ച്.എസ്. എസ്, വരാപ്പുഴ

മൂന്നാം സ്ഥാനം - ജമാ അത്ത് പബ്ലിക് സ്കൂൾ, പ ട മു ഗൾ

ബെസ്റ്റ് എൻ.സി.സി
എൻ.സി.സി. 21 ബെറ്റാലിയൻ , കേരള

വിശിഷ്ടസേവനത്തിന് ജില്ലാ കളക്ടറുടെ സിവിലിയന്‍ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം പുരസ്‌കാരം വിതരണം ചെയ്തു.  ആര്‍ ടി ഒ കെ. മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്.ജോജി, പറവൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ടോമി സെബാസ്റ്റ്യന്‍ , കളക്ടറേറ്റ് ഹെഡ് ക്ലര്‍ക്ക് സി.ഹേമ, കോട്ടപ്പടി വില്ലേജ് ഓഫീസര്‍ പി.എം.റഹിം, കൊച്ചി മെട്രോ റവന്യൂ ഇന്‍സ്‌പെക്ടര്‍ എ.എസ്.ദീപു , കുന്നത്തുനാട് താലൂക്ക് സീനിയര്‍ ക്ലര്‍ക്ക് പി.എച്ച്. ജിത, കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് റോണി ഫെലിക്‌സ്, എറണാകുളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്  പി.പി.രതീഷ് , മൂവാറ്റുപുഴ താലൂക്ക് ഓഫീസ് അറ്റന്‍ഡന്റ് എന്‍.വി.സജി , ആലുവ താലൂക്ക് ഓഫീസ് അറ്റന്‍ഡന്റ് ഷാജു ജോസഫ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍.  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിപിസിഎല്‍) അവാര്‍ഡ് നേടിയിരുന്നു.  ബിപിസിഎല്‍നു വേണ്ടി പിആര്‍ ആന്റ് സിഎസ്ആര്‍ ചീഫ് മാനേജര്‍  വിനീത് എം വര്‍ഗ്ഗീസ്  മന്ത്രിയില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. 

കൊച്ചി മെട്രോ പോലീസ് ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ആയിരുന്നു പരേഡ് കമാണ്ടര്‍.  കൊച്ചി സിറ്റി സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി.സിഖ സെക്കന്റ് ഇന്‍ കമാണ്ടറായിരുന്നു.

date