Skip to main content
 പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച  അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സംസാരിക്കുന്നു.

കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെയുള്ള വ്യവസായം രൂപപ്പെടുത്തും : മന്ത്രി ഇ.പി. ജയരാജന്‍

 

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും കാര്‍ഷിക പുരോഗതിയും മൂല്യവര്‍ദ്ധിതാധിഷ്ഠിത വ്യവസായങ്ങളും  അടിസ്ഥാനമാക്കി ജനങ്ങളുടെ സഹകരണത്തോടെ പുതിയ വ്യവസായ സംസ്‌കാരം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.  വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള അദാലത്തില്‍ നേതത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തെ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമപരമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകര്‍, പ്രവാസികള്‍, കര്‍ഷകര്‍ കാര്‍ഷിക രംഗത്തെ പരിജ്ഞാനമുപയോഗിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്ന പക്ഷം സംരംഭത്തിന് ലൈസന്‍സ്, വൈദ്യുതി കണക്ഷന്‍, കെട്ടിടനിര്‍മ്മാണ അനുമതി എന്നിവ ലഭിക്കാന്‍ ഒട്ടനവധി കടമ്പകള്‍ കടക്കേണ്ടതായുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സംരംഭകര്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി  സംരംഭകര്‍ക്ക് അവരുടെ ചിന്തയ്ക്കനുസരിച്ച് വ്യവസായം നടത്താനും നിയമ, ചട്ടങ്ങള്‍ക്ക് വിധേയമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

സൂക്ഷ്മ ചെറുകിട വ്യവസായം, ഇടത്തര വ്യവസായം, എം.എസ്.എം. യൂണിറ്റ് (പത്ത്കോടിക്ക് താഴെ നിക്ഷേപമുളള വ്യവസായം) എന്നിവ കാലതാമസം കൂടാതെ ആരംഭിക്കാനുളള നടപടി സ്വീകരിക്കുന്നുണ്ട്.  മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെ വികസനത്തിനായി കണക്കാക്കിയ സ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങളൊഴികെയുളള  പ്രദേശത്ത്
സംരംഭകര്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് വ്യവസായം ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യവസായ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ നിയമപരമായ രേഖനടപടികള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിഇറങ്ങാതെ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക പ്രാധാന്യമുളള പാലക്കാട് ജില്ലയുടെ സമ്പത്ത് കാര്‍ഷിക വിളകളാണെന്നും ഇത്തരം വിളകള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് പച്ചക്കറി, പുഷ്പം, ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നൂതന കാര്‍ഷിക സാധ്യതകളെ ഉപയോഗപ്പെടുത്തി പുതിയ സംരംഭത്തിന് തുടക്കം കുറിക്കണം. ജില്ലയില്‍ തുടക്കം കുറിച്ച റൈസ്പാര്‍ക്ക് മുഖേന നെല്‍കര്‍ഷകരെ സംരക്ഷിച്ച് അരി വിപണിയിലെത്തിക്കാന്‍ സാധിക്കു. നെല്ലിന്റെ മറ്റ് ഉത്പന്നങ്ങളുപയോഗിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കിമാറ്റാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ കാര്‍ഷിക വിളകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യവസായ വളര്‍ച്ചയ്ക്ക് മാറ്റ് കൂട്ടണം.  കഞ്ചിക്കോട് മേഖലയിലെ ട്രേഡ് യൂണിയനുകളുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകെള പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജു അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

കഞ്ചിക്കോട്  വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും
 
കഞ്ചിക്കോട്  വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി
ഇ.പി ജയരാജന്‍ അറിയിച്ചു.  വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാനാണ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് താഴെയുള്ള അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

date