Skip to main content

ലോകത്ത് എപ്പോഴൊക്കെ ഫാഷിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍; നമ്മള്‍ നിരീക്ഷണത്തിലാണെന്ന് സേതു

കൊച്ചി: ലോകത്ത് എപ്പോഴൊക്കെ ജനാധിപത്യത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടോ, ഫാഷിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യം, സംസ്‌കാരം, ഭരണകൂടം - സമകാലിക ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ഒരു കവി മാത്രമേ അറസ്റ്റിലായിട്ടുള്ളൂ. കഥയും കവിതയും ദുര്‍ബലമാണ്. ഫാസിസത്തിനു തൊട്ടുമുമ്പുള്ള സമയത്ത് വല്ലതും ചെയ്താലേ ജനങ്ങള്‍ക്ക് ഗുണകരമാവൂ. ഫാസിസം വന്നാല്‍ എഴുത്തിനോ കലക്കോ ഒന്നും ചെയ്യാനാവില്ല. ഇന്ത്യയിലെമ്പാടും ഭീതിയുടെ അന്തരീക്ഷം പടരുന്നു. ഇപ്പോള്‍ ഇന്ത്യകത്തും പുറത്തുമുള്ളവര്‍ അത് തിരിച്ചറിയുന്നുണ്ട്. നാടകം കളിച്ച സ്‌കൂള്‍ കുട്ടികള്‍ക്കെതിരേ പോലും നിയമ നടപടി വരുന്നു. സ്വകാര്യ ഇടങ്ങളിലേയ്ക്കുപോലും ഈ നിയന്ത്രണം വ്യാപിക്കുന്നു. അതിന് ഉദാഹരണമാണ് യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്തയാളെ ഡ്രൈവറുടെ പരാതിയില്‍ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ഓര്‍വല്‍ പറഞ്ഞപോലെ നമ്മള്‍ നിരീക്ഷണത്തിലാണെന്ന് സേതു പറഞ്ഞു. ചിന്തകളിലേക്ക് ഇരച്ചുകയറി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ രാജ്യത്താണ് ഈ പ്രശ്‌നങ്ങള്‍ നടക്കുന്നതെന്നോര്‍ക്കണം. എല്ലാ രംഗത്തും ഫാസിസം വളരുകയാണ്. ഇതിനെതിരേ ജാഗ്രത ആവശ്യമാണെന്നും സേതു പറഞ്ഞു. 

date