Skip to main content

സാഹസിക ടൂറിസത്തിന് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ

*സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മന്ത്രി പ്രകാശനം ചെയ്തു
*ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിനും തുടക്കമായി

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമ ായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.  ഈ മാനദണ്ഡം മാതൃകയാക്കി സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തി. രജിസ്ട്രേഷൻ സംവിധാനത്തിന്റെ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു.  പ്രകൃതിഭംഗി ഏറെയുള്ള കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വിനോദസഞ്ചാര മേഖലയ്ക്കാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസത്തിന് സാധ്യതയുള്ള 50 കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസംകേന്ദ്രങ്ങളാക്കും. ശാസ്താംപാറയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കേരളത്തിൽ നിലവിൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സെക്യൂരിറ്റി റഗുലേഷൻസ് തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കണം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സാഹസിക ടൂറിസം മാർഗരേഖയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുയോജ്യമായ രീതിയിലാണ് റഗുലേഷൻസ് തയ്യാറാക്കിയത്.
ഇതിലെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സാഹസിക ടൂർ ഓപ്പറേറ്റർമാർക്കായുള്ള രജിസ്ട്രേഷൻ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരുമടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ അനുവദിക്കുക.രണ്ട് വർഷമാണ് രജിസ്ട്രേഷൻ കാലാവധി.  രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വ്യക്തികളുടെ യോഗ്യത, അനുഭവ ജ്ഞാനം, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രഥമ ശുശ്രൂഷയിൽ ഉണ്ടായിരിക്കേണ്ട അറിവ് എന്നിവ  വിലയിരുത്തും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. അപകടസാധ്യതയെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവാ•ാരാക്കുന്നതിനുള്ള നടപടികൾ എന്നിവ വേണം. ഇതിനായുള്ള പരിശീലന പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പിലാക്കിവരുന്നു.
ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി.ബാലകിരൺ മുഖ്യപ്രഭാഷണം നടത്തി. ഇക്കോ ടൂറിസം ഡയറക്ടർ ഡി.കെ. വിനോദ്കുമാർ, ഇ.എം. നജീബ്, ബേബി മാത്യു, അനീഷ്‌കുമാർ പി.കെ., രവിശങ്കർ കെ.വി., പ്രദീപ്മൂർത്തി, മനേഷ്ഭാസ്‌കർ, തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.664/2020

date