Skip to main content

കോവിഡ് 19:  കച്ചവട സ്ഥാപനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ചു

 

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കുമായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു ബുദ്ധിമുട്ടില്ലെന്നും മതിയായ അകലം പാലിച്ചു മാത്രമേ കടകളിൽ പ്രവേശിക്കാവൂ എന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വിൽക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു. കടയ്ക്കുള്ളിൽ ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും ഹാൻഡ് സാനിറ്റൈസർ കരുതുകയും ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസർ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പേയ്മെന്റ് കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
വാഷ് റൂമുകളിൽ ശുചിത്വം പാലിക്കണം. ആവശ്യത്തിനു ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതണം. സോപ്പ് വയ്ക്കരുത്. കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൾ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങൾ കാണിക്കുന്ന പോസ്റ്ററുകൾ വാഷിംഗ് ഏരിയയിൽ പതിക്കണം.
കടകളിൽ ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണം. ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ദിവസവും ഉറപ്പാക്കണം. രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തിൽ നിൽക്കാൻ അനുവദിക്കരുത്. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരോ അവരുമായി സമ്പർക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഉടൻ തന്നെ സ്ഥാപനം അടക്കേതാണ്.
ഷേക്ക് ഹാൻഡ് ഒഴിവാക്കണം. കടകളിൽ ദിശയുടെയും ജില്ലാ കൺട്രോൾ റൂമിന്റേയും ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേതാണെന്നും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
പി.എൻ.എക്‌സ്.1188/2020

date