Skip to main content

കോവിഡ് 19ന്റെ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കോവിഡ് 19ന്റെ സാഹചര്യത്തിൽ കേരളത്തിൽ മാധ്യമങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് മാധ്യമങ്ങളോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം. ആശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ല ഇത്. അടിസ്ഥാനരഹിത കാര്യങ്ങളും വ്യാജ വാർത്തകളും പടരാതിരിക്കാൻ മാധ്യമങ്ങൾ വലിയ ശ്രദ്ധ പുലർത്തണം. അവശ്യ സർവീസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത പൊതുജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. ചാനലുകൾ മൈക്കുകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിംഗിന് പോകുമ്പോൾ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളിൽ പരസ്യ നോട്ടീസുകൾ വച്ചു വിതരണം ചെയ്യുന്നത് ഈ ഘട്ടത്തിൽ കർശനമായി ഒഴിവാക്കണം. ഏജന്റുമാർ പത്രങ്ങളുടെ മടക്ക് നിവർത്തി കൈകാര്യം ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിക്കണം.
മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും ഡി. എസ്. എൻ. ജികൾക്കും തടസമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. സുഗമമായ പ്രവർത്തനത്തിന് തടസമുണ്ടായാൽ അത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപെടുത്തണം.
രോഗം പടരാതിരിക്കാനുള്ള നിർദ്ദേശം ജനങ്ങളിലെത്തിക്കുക പ്രധാനമാണ്. മാധ്യമങ്ങൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാവും. കോവിഡ് 19നെ നേരിടാൻ വലിയ സഹകരണമാണ് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ മികച്ച ഏകോപനത്തിലാണ് ഈ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത്. പ്രധാന വകുപ്പുകളുടെ തലവൻമാർ ഒന്നിച്ചിരുന്നാണ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. രോഗത്തെ നേരിടുന്നതിന് ആവശ്യമായ ഡോക്ടർമാർ, വെന്റിലേറ്ററുകൾ, കിടക്കകൾ, ഐ. സി. യു എന്നിവയെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19നെ നേരിടുന്ന കാര്യത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മാധ്യമ മേധാവികൾ അറിയിച്ചു. വിവിധ നിർദ്ദേശങ്ങളും അവർ മുന്നോട്ടു വച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികൾക്കായി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയിരുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
പി.എൻ.എക്സ്.1193/2020

date