Skip to main content

കോവിഡ്- 19: ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി  ആകെ 10474 പേര്‍ നിരീക്ഷണത്തില്‍

 

 

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് (27/3) ഒരു കോവിഡ്- 19 കേസ് കൂടി സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മാര്‍ച്ച് 22 ന് നെടുമ്പാശ്ശേരി വഴി എത്തിയ കോഴിക്കോട് ചെക്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.  നെടുമ്പാശ്ശേരിയില്‍ നിന്ന് കാര്‍ മാര്‍ഗം 22 ന് രാത്രി വീട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെ 23 ന് ആംബുലന്‍സ് മാര്‍ഗ്ഗം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് അഡ്മിറ്റായി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ എണ്ണം 6 ആയി. ഇതു കൂടാതെ പോസീറ്റീവായ രണ്ട് കാസര്‍കോഡ് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ജില്ലയില്‍ ചികിത്സയിലുണ്ട്. ആകെ 9 കേസുകളാണ് ജില്ലയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് 11 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 236 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 207 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 198 എണ്ണം നെഗറ്റീവാണ്. ഇനി  29 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് (27/3) ആകെ 10474 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു.  ഇതില്‍ 150 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്.  മെഡിക്കല്‍ കോളേജില്‍ 17 പേരും ബീച്ച് ആശുപത്രിയില്‍ 20 പേരും ഉള്‍പ്പെടെ ആകെ 37 പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍  നിരീക്ഷണത്തിലാണ്.  ഇന്ന് മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ ഏഴ് പേരും ഉള്‍പ്പെടെ ആകെ 13 പേരെ ഡിസ്ചാര്‍ജ് ചെയ്തു.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 34 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന്‌വരുന്നു. കൊറോണയെ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും കീഴ്സ്ഥാപനങ്ങള്‍ക്ക് അയച്ചു കൊടുത്തു. ജില്ലയില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളും കീഴ്സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി കൈമാറി.  

ആരോഗ്യവകുപ്പ് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും  നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാകലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും പങ്കെടുത്തു. ജില്ലാ കലക്ടര്‍ സാംബശിവറാവു ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ കോളേജ്, ബീച്ച്ആശുപത്രി, വടകര ജില്ലാആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ നഴ്‌സിംഗ് സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ പ്രധാന ആശുപത്രികളില്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങളെകുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ഡി.എം.ഒ അറിയിച്ചു.

date