Skip to main content

കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും: മുഖ്യമന്ത്രി

കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ, സപ്ലൈകോ, കൺസ്യൂമർഫെഡ്, മാർക്കറ്റ്‌ഫെഡ് എന്നിവിടങ്ങളിലെ അത്യാവശ്യ സാധനങ്ങളുടെ സ്‌റ്റോക്ക് കണക്ക് ഏകോപിപ്പിക്കും. അരി, ഗോതമ്പ്, പയർവർഗം, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്‌ക്കൊപ്പം എണ്ണ, ഉള്ളി, പാൽപ്പൊടി, വറ്റൽമുളക്, ബിസ്‌ക്കറ്റ്, ഓട്‌സ്, ന്യൂഡിൽസ് തുടങ്ങിയ സാധനങ്ങളും സംഭരിക്കേണ്ടതുണ്ട്. പാൽ, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികൾ എന്നിവയും ജനങ്ങൾക്ക് ലഭിക്കണം. ഇവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റോഡ്, റെയിൽ, കപ്പൽ മാർഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ ഉപയോഗിക്കും.
നമ്മുടെ നാട്ടിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും സംഭരിച്ച് വിതരണം ചെയ്യൽ പ്രധാനമാണ്. ഇതിന് പ്രാദേശിക വോളണ്ടിയർമാരുടെ സേവനം ഉപയോഗിക്കാനാവും. ഭക്ഷ്യവസ്തുക്കളുടെ സ്‌റ്റോക്ക് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ ദേശീയ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സഞ്ചാരനിയന്ത്രണത്തിൽ ഇളവ് നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സംബന്ധിച്ച് ഉന്നതതല സംഘത്തിന് ചുമതല നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ റേഷൻ കടകൾ വഴി അരിവിതരണം ആരംഭിക്കും. എല്ലാവർക്കും ഭക്ഷ്യധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും കിറ്റ് സർക്കാർ വിതരണം ചെയ്യും. എന്നാൽ ചില കുടുംബങ്ങൾക്ക് ഇത് ആവശ്യമുണ്ടാവില്ല. അത്തരക്കാർക്ക് വിവരം അറിയിക്കാൻ കേന്ദ്രീകൃത സംവിധാനമുണ്ടാവും. സംസ്ഥാനത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഭക്ഷ്യ, ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ അതുമായി ബന്ധപ്പെട്ടവർ മാത്രം ഉണ്ടായാൽ മതി. മറ്റാരും കടക്കാൻ പാടില്ല. 1059 കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചിട്ടുണ്ട്. ആറ് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും കമ്മ്യൂണിറ്റി കിച്ചനുകൾ പൂർത്തിയായി. നഗരകേന്ദ്രങ്ങളിൽ 125 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കും. 941 പഞ്ചായത്തുകളിൽ 831 ഇടത്ത് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം 52480 പേർക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. 41826 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്.  31263 പേർക്ക് ഭക്ഷണം വീട്ടിലെത്തിച്ചു.  ഭക്ഷണത്തിന് അർഹതയും ആവശ്യവും ഉള്ളവർക്കാണ് വിതരണം ചെയ്യേണ്ടത്. തദ്ദേശസ്ഥാപനങ്ങൾ അർഹതയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തണം.
ഈസ്റ്റർ, വിഷു വരുന്നതോടെ ഭക്ഷ്യസാധനങ്ങളുടെ ആവശ്യം സംസ്ഥാനത്ത് വർദ്ധിക്കും. ഇത് മുന്നിൽക്കണ്ട് ഭക്ഷ്യശേഖരണം വർധിപ്പിക്കും. ആദിവാസി മേഖലകളിലും ഭക്ഷ്യധാന്യം എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ പൈനാപ്പിൾ കൃഷിയുടെ വിളവെടുപ്പ് കാലമാണിത്. തൊഴിലാളികൾ അകലം പാലിച്ച് വേണം വിളവെടുക്കാൻ. ഇതോടൊപ്പം 57000 ഹെക്ടറിലെ പച്ചക്കറി വിളിവെടുപ്പും സംഭരണവും വിതരണവും സുഗമമായി നടക്കേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ നിന്നുള്ള ഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്നവർക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സാധനങ്ങൾ വാങ്ങാൻ പലയിടത്തും തിരക്കുണ്ട്. ഇക്കാര്യത്തിൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സൊസൈറ്റിയുടെ മാതൃക പിന്തുടരാവുന്നതാണ്. സാധനങ്ങളുടെ ലിസ്റ്റും ഫോൺ നമ്പറും നൽകിയാൽ അവർ എടുത്തു വച്ച ശേഷം വിളിച്ചറിയിക്കും. വിലക്കയറ്റം തടയാൻ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  
പി.എൻ.എക്സ്.1236/2020

date