Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമായി സർക്കാരിനെ സമീപിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ്അലി 10 കോടി രൂപ നൽകാമെന്നറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ രവി പിള്ള അഞ്ചു കോടി രൂപ സംഭാവനയായി നൽകാമെന്നറിയിച്ചിട്ടുണ്ട്.  ആർ.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കൊല്ലത്തുള്ള ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വിട്ടു നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ഗ്രൂപ്പ് ഉടമ എം.പി. അഹമ്മദും കല്യാൺ ജൂവലേഴ്‌സ് ഉടമ കല്യാണരാമനും 
രണ്ടു കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടന്നെും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു പുറമേ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹായവാഗ്ദാനവുമായി എത്തുന്നുണ്ട്.  നിരവധി പേർ ഓൺലൈനിലൂടെ സഹായം നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ  donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി നൽകാം. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിനു ശക്തപകരാൻ കഴിയുന്നത്രയും പേർ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും സഹായവുമായി മുന്നോട്ടുവരുന്ന സുമനസുകൾക്കു നന്ദിയർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1239/2020

 

date