Skip to main content

താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം ഇന്ന്

    തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ജൂലൈ 22 ന് ) ഉച്ചക്ക് 12ന് ഫിഷറീസ് - ഹാര്‍ബര്‍ എഞ്ചിനീയറിങ് - കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനാകും. താനാളൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ഫിഷറീസ് -ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
   ഗാലറിയും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സും മറ്റ് ആധുനിക സൗകര്യങ്ങളോടെയാണ്  ഉണ്യാലില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഗാലറിയ്ക്കും ഷോപ്പിങ് കോംപ്ലക്‌സിനുമൊപ്പം ഫുട്‌ബോള്‍ ഗ്രൗണ്ട്, ജിംനേഷ്യം, ബാഡ്മിന്റന്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുമുള്ള സ്റ്റേഡിയം നിര്‍മാണം പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു.
 
      4.95 കോടി രൂപ വിനിയോഗിച്ചാണ്  സ്റ്റേഡിയം നിര്‍മാണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് സ്റ്റേഡിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂമി സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചാണ് താനൂര്‍ ഉണ്യാലില്‍ പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക പ്രതിഭകള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതിനൊപ്പം തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കലും സ്റ്റേഡിയം പദ്ധതിയുടെ ലക്ഷ്യമാണ്. ചെറിയ മുണ്ടം, താനാളൂര്‍, കാട്ടിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍  സ്‌കൂള്‍ എന്നിവിടങ്ങളിലും സ്റ്റേഡിയങ്ങള്‍ പണിയുന്നുണ്ട്. കിഫ്ബി മുഖേന അനുവദിച്ച 10 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയില്‍ സ്റ്റേഡിയം പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. അതേ സമയം ചെറിയമുണ്ടത്ത് പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
 

date