കുടിവെള്ളക്ഷാമത്തിന് പരിഹാരം; 171 കോടിയുടെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 171 കോടി രൂപ മുതൽ മുടക്കിൽ നടപ്പിലാക്കുന്ന ബൃഹത് കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. കൊയിലാണ്ടി നഗരസഭ, സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, നടുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ് പദ്ധതിക്കു കീഴിൽ വരിക. ആദ്യ ഘട്ടത്തില്‍ 85 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 86 കോടിയുമാണ് ചെലവ്.
കൊയിലാണ്ടി നഗരസഭയിലെ 'ജലം ജീവാമൃതം' പദ്ധതിയിലുൾപ്പെടുത്തി സർക്കാരിന്റെ കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
നഗരത്തിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കായി മൂന്ന് ടാങ്കുകളാണ് പദ്ധതിയിൽ നിർമ്മിച്ചത്. നടേരി വലിയമലയിലും പന്തലായനി കോട്ടക്കുന്നിലും 19 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും കൊയിലാണ്ടി ടൗണിൽ സിവിൽ സ്റ്റേഷനു സമീപം 35 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുമാണ് പദ്ധതിക്കായി നിർമ്മിച്ചത്. മൂന്നു ടാങ്കുകളുടേയും നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞു. പൈപ്പിടൽ അവസാനഘട്ടത്തിലെത്തിയതായി നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ പറഞ്ഞു.
പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജിക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണറും 174 ദശലക്ഷം ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെമെന്റ് പ്ലാന്റുമാണ് മുഖ്യ ജല ശ്രോതസ്സ്. കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് സമ്പൂര്‍ണ്ണ പരിഹാരമാകും.
- Log in to post comments