Skip to main content

അട്ടപ്പാടിയിലെ  ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജം.

 

അട്ടപ്പാടി മേഖലയില്‍ പുലിയറ, കുറുവമ്പാടി,  ഇന്ദിരാ കോളനി  , ചിറ്റൂര്‍ , ഒക്കോട്, നക്കുപതി  മേഖലകളാണ് പ്രധാനമായും മണ്ണിടിച്ചില്‍ , ഉരുള്‍പൊട്ടല്‍ മേഖലകളായി ജിയോളജി വകുപ്പ് കണ്ടെത്തിയിരിക്കുന്നത് .  ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷാ മുന്‍ കരുതല്‍ എടുക്കാനും  സ്വമേധയായോ അധികൃതര്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലേക്കോ മാറിതാമസിക്കാന്‍  നിര്‍ദേശമുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് എസ്. സൂരജ് അറിയിച്ചു.

അഗളി വില്ലേജില്‍ ഉള്‍പ്പെടുന്ന പുലിയറയില്‍ 12 കുടുംബങ്ങളാണ് മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നത്.  മഴ ശക്തമായാല്‍ ഇവരെ മാറ്റുന്നതിനായി അഗളി ജി.എല്‍. പി. സ്‌കൂള്‍, അഗളി ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍  പ്രത്യേക  ക്യാമ്പ് കണ്ടെത്തിയിട്ടുള്ളതായും അഗളി വില്ലേജിന് കീഴില്‍ വരുന്ന  ചിറ്റൂര്‍, നക്കുപതി, ഇന്ദിരാ കോളനി പ്രദേശങ്ങളിലും നിലവില്‍ ഭയപെടേണ്ട സാഹചര്യം ഇല്ലെന്നും മഴ ശക്തമായാല്‍ ജനങ്ങളെ മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ മേഖലയില്‍ ചെയ്തിട്ടുള്ളതായും അഗളി വില്ലേജ് ഓഫീസര്‍ ആര്‍. സജികുമാര്‍ അറിയിച്ചു.

കള്ളമല വില്ലേജിലുള്ള ഒക്കോട് മേഖലയില്‍ 18 ഓളം കുടുംബങ്ങളാണുള്ളത് . പാറയില്‍ വിള്ളല്‍ പ്രശ്‌നം നേരിടുന്ന പ്രദേശത്ത് മഴ ശക്തമാവുന്നതിനാല്‍ ഇവരെ മാറ്റാന്‍ വില്ലേജ് അധികൃതര്‍  നിര്‍ദേശിച്ചിട്ടുണ്ട്.എം.ആര്‍.എസ്. മുക്കാലിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ക്യാമ്പ് തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഇന്ന് വൈകീട്ടോടെ ക്യാമ്പ് ആരംഭിക്കുമെന്നും വില്ലേജ് അധികൃതര്‍ അറിയിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയായ ഷോളയൂര്‍ വില്ലേജിലുള്‍പ്പെടുന്ന കുറുവമ്പാടി പ്രദേശത്ത് 100 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ മാറ്റുന്നതിനായി ഉണ്ണിമല  - ചര്‍ച്ച് , പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായും ഷോളയൂര്‍  വില്ലേജ് അധികൃതര്‍ അറിയിച്ചു.

date