Skip to main content

സഞ്ചാരികളെ സ്വാഗതം ചെയ്ത് ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം

ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടന വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പ്രധാന ടൂറിസം പദ്ധതിയായപൊന്‍ മുടിമുതല്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ടയുടെ കമാനവും പാതയോര സൗന്ദര്യ വല്‍ക്കരണ പരിപാടികളും വരെയും സംസ്ഥാനത്തെ കായലുകളും കടല്‍ തീരങ്ങളും ഹില്‍ സ്‌റ്റേഷനുകളും കോട്ടയും ഡാമുകളും അടങ്ങിയ വിവിധ ജില്ലകളിലെ പ്രധാന പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.

ബേക്കല്‍ കോട്ട പരിസരത്ത്് പ്രത്യേകം സജ്ജമാക്കിയ പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലയില്‍ നടന്ന എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.വി കുഞ്ഞിരാമന്‍, വാര്‍്ഡ് മെമ്പര്‍ എം.ജി ആയിഷ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍എസ് ബേബി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനം ചെയ്ത ബേക്കല്‍ കോട്ടയുടെ കമാനവും അനുബന്ധ സൗകര്യങ്ങളും കോട്ടയിലേക്കുള്ള സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ഉടന്‍ തന്നെ കോട്ട പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റും ക്യാമറയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ബേക്കല്‍ കോട്ടയിലെ ടൂറിസം പദ്ധതികള്‍ക്ക് മികച്ച പിന്‍തുണയും സഹായങ്ങളും നല്‍കിയ ബി.ആര്‍.ഡി.സി അസിസ്റ്റന്റ് മാനേജറും ഡി.ടി.പി.സി പ്രൊജക്ട് മാനേജറുമായ പി. സുനില്‍ കുമാറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉപഹാരം നല്‍കി.

വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണ്‍ മാസത്തിലാണ് 99, 94, 176  (തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി നൂറ്റി എഴുപത്തിയാറ്) രൂപയുടെ പദ്ധതിക്ക്  സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. സാങ്കേതികാനുമതി ലഭിച്ചയുടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത് കാരണം, സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നിര്‍മ്മാണ ചുമതല ജില്ലാ \ിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു.

കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുന്നു; മുഖ്യമന്ത്രി

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം രംഗം വീണ്ടും കുതിച്ചുയരുമെന്നും കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലായി പൂര്‍ത്തീകരിച്ച 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ടൂറിസം വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് വെല്ലുവിളി വന്നതെന്നും 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതോടൊപ്പം വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും ഉണ്ടായി. എന്നാല്‍  കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. കോവിഡ് കാലം അതിജീവിക്കുന്നതോടെ ടൂറിസം രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ കഴിയും എന്നതില്‍ സംശയമില്ലെന്നും അതിന് ടൂറിസം മേഖലയെ പര്യാപ്തമാക്കുന്നതിനാണ് സര്‍ക്കാറിന്റെ 100 ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 26 പദ്ധതികള്‍  ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടിയുമാണ് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ ലോകമെങ്ങും അറിയപ്പെടുന്ന കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതികളെല്ലാം മുതല്‍കൂട്ടാകും. വായു, മണ്ണ്, ജലം, ജീവജാലങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു നാടിന്റെ പൊതു സ്വത്താണ്. കേരളത്തിന്റെ ഈ പൊതു സ്വത്തിനെയാണ് നാം ടൂറിസം ആകര്‍ഷണ മേഖലയാക്കി മാറ്റിയിരിക്കുന്നത്. പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാതെ തന്നെ പരമാവധി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നാം ഒട്ടും നിരാശപ്പെടേണ്ടതില്ലെന്നും വികസന മുന്നേറ്റങ്ങള്‍ക്കുള്ള സമയമായി വേണം ഈ കാലത്തെ നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് കേരളം ചരിത്രമെഴുതിയ വര്‍ഷങ്ങളാണ് കടന്നുപോയത്; ടൂറിസം മന്ത്രി

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര രംഗത്ത് ചരിത്രമെഴുതിയ വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ 14 ജില്ലകളിലായി പൂര്‍ത്തീകരിച്ച 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് വിവിധങ്ങളായ പരിപാടികളാണ് നടത്തി വരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് കേരളത്തില്‍ നടന്നതെന്നും ഓഖിയും നിപ്പയും പ്രളയങ്ങളുമെല്ലാം പ്രതിസന്ധി തീര്‍ത്ത സാഹചര്യങ്ങളിലാണ് ഈ നേട്ടങ്ങളെല്ലാം നാം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.  2018ല്‍ നിന്നും 2019ലേക്കെത്തിയപ്പോള്‍ 10000 കോടി രൂപയുടെ അധിക വരുമാനമാണ് ടൂറിസം രംഗത്ത് നമുക്ക് നേടാനായതെന്നും കേരള വിനോദ സഞ്ചാരത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ വര്‍ഷം 2019 ആയിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡെന്ന മഹാമാരിയുടെ വെല്ലുവിളി ഇല്ലായിരുന്നുവെങ്കില്‍ ആ വലിയ വളര്‍ച്ച 2020ലും തുടരുവാന്‍ സംസ്ഥാനത്തിന് സാധിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് ലഭിച്ച 45000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം എത്തി ചേര്‍ന്നത് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ പതുക്കെ പതുക്കെ ടൂറിസം മേഖലയില്‍ ഉണര്‍വ്വ് പ്രകടമാവുകയാണ്. കൈകള്‍ കഴുകിയും മാസ്‌ക്ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം ടൂറിസ്റ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്നും എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യം സമൂഹത്തിലെ എല്ലാവര്‍ക്കും എന്നപോലെ ടൂറിസ്റ്റുകള്‍ക്കും ആവശ്യമാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നമ്മുടെ സംസ്ഥാനത്തേക്ക് രാജ്യത്തിനകത്ത് നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ധൈര്യത്തോടെ എത്തിച്ചേരാനും ആസ്വദിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ശക്തമായ ക്യാമ്പയിനിലൂടെ കേരള ടൂറിസം തിരിച്ചുവരും. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലുമായി 26 പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആരും നിരാശരാകേണ്ടതില്ലെന്ന സന്ദേശമാണ് ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ സൗകര്യങ്ങളും സൗന്ദര്യവും നല്‍കുന്ന ഈ പദ്ധതികള്‍ നല്‍കുന്നത്. ഈ സമയവും കടന്നു പോവുക തന്നെചെയ്യുമെന്നുംഎന്നാല്‍ നല്ല കാലത്തെ വരവേല്‍ക്കാന്‍ ഈ സമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

 

date