Skip to main content

കെഎസ്ഇബിക്ക് ഒരു പൊന്‍തൂവല്‍ കൂടി;  ചിന്നാര്‍ ജലവൈദ്യുത പദ്ധതി  ഊര്‍ജിതമായി മുന്നോട്ട്    

കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കിയില്‍ നടപ്പാക്കുന്ന ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് കുതിക്കുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചിന്നാറില്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായ 3.2 കിലോമീറ്റര്‍ വരുന്ന ടണല്‍ നിശ്ചയിച്ചതിനും രണ്ടുമാസം മുമ്പേ പൂര്‍ത്തിയാക്കി കെ.എസ്.ഇ.ബി റെക്കോഡ് സൃഷ്ടിച്ചു. 628 ദിവസം കൊണ്ടാണ് ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കെഎസ്ഇബി നേട്ടം കൈവരിച്ചത്. കൊവിഡ് കാല പ്രതിസന്ധികളെയും മറികടന്നായാരുന്നു ടണല്‍ നിര്‍മ്മാണം. 269.87 കോടി രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിവര്‍ഷം  76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ടണല്‍ നിര്‍മ്മാണത്തിന് വേണ്ടി 2616 സ്‌ഫോടനങ്ങള്‍ നടത്തിയതായും, നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച സമയത്തിനും മുന്‍പേ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും പ്രൊജക്ട് മാനേജര്‍ എസ്.പ്രദിപ് പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ചിന്നാര്‍ പദ്ധതിയുടെ സവിശേഷത. ചിന്നാര്‍ മങ്കുവയില്‍ നിര്‍മിക്കുന്ന 150 മീറ്റര്‍ നീളവും 9 മീറ്റര്‍ ഉയരവുമുള്ള ഗേറ്റില്ലാത്ത കോണ്‍ക്രീറ്റ് തടയണ, 3,200 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.9 മീറ്റര്‍ വ്യാസമുള്ള ടണല്‍, പനംകുട്ടിയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസ്, പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വ്യാസവുമുള്ള പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍. ഇതില്‍ ടണല്‍ ഡ്രൈവിംഗ്, സര്‍ജ് ഷാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. തടയണയുടെ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പവ്വര്‍ ഹൗസ്, പെന്‍സ്റ്റോക്ക് എന്നിവയുടെ ടെണ്ടര്‍ നടപടികളും പുരോഗമിക്കുന്നു.
24 മെഗാവാട്ടിന്റെ ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം 2018 മാര്‍ച്ചിലാണ് ആരംഭിച്ചത്. 2020 ഒക്ടോബറില്‍ പദ്ധതിയുടെ 65 ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. 2022  മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കെഎസ്ഇബിയുടെ തീരുമാനം.  പെരിഞ്ചാംകൂട്ടി പുഴയില്‍ തടയണകെട്ടി അവിടെ നിന്ന് 3.3 കിലോ മീറ്റര്‍ ടണല്‍ വഴി വെള്ളം പനംകൂട്ടിയിലെ പവ്വര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പാദനം.    

 

date