Skip to main content

സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളുമായി കോ-ഓപ് മാർട്ട് നവംബറിൽ

എറണാകുളം: സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങൾ ഇനി ഒരു കുടക്കീഴിൽ വാങ്ങാം. ഇതിനായി സഹകരണ വകുപ്പിൻ്റെ കോ-ഓപ് മാർട്ട് നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പെരുമ്പാവൂരാണ് വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ട് ജനങ്ങൾക്ക് തുറന്നുകൊടുക്കും. 

ജൈവവും വിഷ രഹിതവുമായ ശുദ്ധമായ ഉല്പന്നങ്ങളുമായാണ് കോ-ഓപ് മാർട്ടുകൾ വിപണിയിലേക്കെത്തുന്നത്. സഹകരണ സംഘങ്ങൾ കൃഷി ചെയ്തും അല്ലാതെയും ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണന കേന്ദ്രം കൂടിയായ് ഇത് മാറും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം എന്നീ നാല് ജില്ലയിലാണ് വില്പനശാലകൾ ആരംഭിക്കുന്നത്. 

കൃഷി പ്രോത്സാഹിപ്പിക്കാൻ സംഘങ്ങളുടെ നേതൃത്വത്തിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സഹായവും പ്രോത്സാഹനവും നൽകിയിരുന്നു. ഈ ഉല്പന്നങ്ങളും സ്റ്റാളിൽ വിപണനത്തിനുണ്ടാകും. 
ഒക്കൽ സർവീസ്  സഹകരണ ബാങ്ക് ഉല്പാദിപ്പിക്കുന്ന അരി , അരിപ്പൊടി തുടങ്ങിയവയും ലഭ്യമാകും. ശുദ്ധമായ പാൽ, പാൽ ഉല്പന്നങ്ങൾ, കയർ ഉല്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, പട്ടികജാതി സഹകരണ സംഘങ്ങൾ നിർമ്മിച്ച മുള ഉല്പന്നങ്ങൾ, നാടൻ കോഴിമുട്ടകൾ, ശുദ്ധമായ മത്സ്യം, വെളിച്ചെണ്ണ എന്നിവയും മാർട്ടിൽ വാങ്ങാം. ഇതു വഴി നിരവധി പേർക്ക് തൊഴിൽ സാധ്യതയും  സർക്കാർ ലക്ഷ്യമിടുന്നു. 
പെരുമ്പാവൂരിൽ കോതമംഗലം റോഡിലാണ് വിപണന കേന്ദ്രം തുറക്കുന്നത്. 2000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുങ്ങുന്നത്. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

date