Skip to main content

കൊവിഡ് : മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക വായ്പ

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുവാന്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  മുഖ്യവരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനര്‍ജ്ജിവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും,  നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. കോവിഡ് പിടിപ്പെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട വ്യക്തി  കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം.  പരമാവധി  5 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍  ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20% അഥവാ ഒരു ലക്ഷം രൂപ,  ഇതില്‍ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും.  6% ആണ് വായ്പയുടെ പലിശ നിരക്ക്. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടരുത്. പ്രധാന വരുമാനദായകന്‍ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ ആധികാരിക രേഖ അപേക്ഷകന്‍ ഹാജരാക്കണം.  വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ബന്ധം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ 0497  2705036

date