Skip to main content

സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രി

*സ്ത്രീസുരക്ഷയ്ക്കായി 'കനൽ' കർമ പരിപാടിക്ക് തുടക്കമായി
സ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന 'കനൽ' എന്ന പേരിലുള്ള കർമ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് നാം. ഓരോ പെൺകുട്ടിക്കും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും ആ മേഖലയിൽ അറിവ് സമ്പാദിക്കാനും തൊഴിൽ നേടാനുമുള്ള അവസരങ്ങൾ സർക്കാർ തന്നെ പരമാവധി നൽകുന്നുണ്ട്. അതേസമയം, വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരുള്ള നാടായിട്ടുകൂടി ഇവിടെ ഇപ്പോഴും സ്ത്രീധനപീഡനങ്ങൾ നടക്കുന്നു എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനിതാ-ശിശു വികസന വകുപ്പ് 'കനൽ' എന്ന കർമ്മ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധന നിരോധന നിയമം ഉപയോഗിച്ച് പരാതിപ്പെടാനുള്ള അവസരം വളരെ കുറച്ച് പേരാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. ഇതിനായി ഒരു പൊതുബോധം ഉണരണം. സ്ത്രീധന പീഡനം ഇല്ലാതാക്കാൻ തുടർച്ചയായ ബോധവത്ക്കരണ പരിപാടിയാണ് കനലെന്നും മന്ത്രി പറഞ്ഞു.
സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ നമ്മൾ കൊയ്‌തെടുത്ത നേട്ടം വളരെ വലുതാണ്. കേരളത്തിൽ ഈ കാലഘട്ടത്തിലും പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അതിക്രമങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യമാണ്. ഈ കാലഘട്ടത്തിലും നമ്മുടെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നത് വളരെ അപമാനകരമായ കാര്യമാണ്. ഇതിൽ നിന്നും പുറത്ത് വരണം.
കനലുമായി ബന്ധപ്പെട്ട് വകുപ്പ് വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ നൽകുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ എല്ലാ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്കും അങ്കണവാടി ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്. കോളേജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടിയും സംഘടിപ്പിച്ചു വരുന്നു. പരിപാടിയെ തുടർന്ന് ഒരു ലക്ഷത്തോളം അവബോധ പോസ്റ്റർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
181 പോസ്റ്റർ പ്രകാശനം, വിവിധതരം അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു.
വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ നന്ദിയും പറഞ്ഞു. കേരള വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 2472/2021
 

date